സ്വകാര്യ ആശുപത്രികളിൽ പ്രസവശുശ്രൂഷയ്ക്ക് വിദഗ്ധ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവ് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ. ചികിൽസയുടെ ഭാഗമായി സംഭവിക്കുന്ന മനപ്പൂർവമല്ലാത്ത പിഴവുകൾക്ക് ഡോക്ടർമാർ പീഡനത്തിനിരയാകുന്നത് കാരണം പുതുതായി ഡോക്ടർമാർ പ്രസവ ചികിൽസാ രംഗത്തേക്ക് വരാൻ മടിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
|
ചെറിയ ആശുപത്രികൾക്ക് രണ്ടോ മൂന്നോ വിദഗ്ധ ഡോക്ടർമാരെയും നഴ്‌സുമാരെയും വച്ച് ആശുപത്രി നടത്താൻ പ്രയാസമുണ്ട്. ജോലിഭാരം കാരണം നഴ്സുമാർ ലേബർ റൂമുകളിൽ ജോലിചെയ്യാൻ മടിക്കുന്നു. പുതുതായി പഠിച്ചിറങ്ങുന്ന നഴ്സുമാർ പരിശീലനത്തിന് ശേഷം വിദേശരാജ്യങ്ങളിലേക്ക് പോകുന്നതും പ്രസവ ശുശ്രൂഷാ രംഗത്ത് വിദഗ്ധരുടെ അഭാവം സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും ആവശ്യകതയുള്ള മേഖലയാണ് പ്രസവ ശുശ്രൂഷാ രംഗം. ഇത് സംബന്ധമായി ആരോഗ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് തങ്ങളെന്നും ക്യുപിഎംപിഎ അറിയിച്ചു.



