നിയന്ത്രണങ്ങളിൽ ഇളവുനൽകിയതിനു പിന്നാലെ ചൈനയിൽ കോവിഡ് പടർന്നുപിടിക്കുന്നു. വരുന്ന 90 ദിവസംകൊണ്ട് ചൈനയിലെ 60 ശതമാനം പേർക്കും ആഗോളതലത്തിൽ 10 ശതമാനം പേർക്കും കോവിഡ് പിടിപെടുമെന്നും ദശലക്ഷക്കണക്കിനു പേർ മരിക്കുമെന്ന് പകർച്ചവ്യാധി വിദഗ്ധനായ എറിക് ഫീഗിൽ ഡിങ് മുന്നറിയിപ്പ് നൽകി. കോവിഡ് പിടിപെടുന്നവർക്ക് പിടിപെടട്ടേ, മരിക്കുന്നവർ മരിക്കട്ടെ എന്നതാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
|
കോവിഡ് മരണങ്ങളില്ലെന്ന് ചൈന പുറത്തുപറയുമ്പോഴും ബെയ്ജിങ് ഡോങ്ജിയാവോ ശ്മശാനത്തിൽ അടക്കം സംസ്കാരങ്ങളുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂർ എന്ന നിലയിലാണ് ഇപ്പോൾ തങ്ങൾ ജോലിചെയ്യുന്നതെന്ന് ഇവിടുത്തെ ജീവനക്കാരി പറയുന്നു.
ബെയ്ജിങ് മുനിസിപാലിറ്റിയും കോവിഡ് ബാധ കൈകാര്യം ചെയ്യാൻ രൂപം നൽകിയ നാഷനൽ ഹെൽത് കമ്മീഷനും നിയന്ത്രിക്കുന്ന ശ്മശാനത്തിൽ പുലർകാലങ്ങളിലും അർധരാത്രികളിലുമായാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. പ്രതിദനം 200ഓളം മൃതദേഹങ്ങളാണ് എത്തുന്നതെന്നും ഇവർ പറയുന്നു. നേരത്തേയിത് 30 അല്ലെങ്കിൽ 40 എന്ന തോതിലായിരുന്നു. ശ്മശാനത്തിലെ നിരവധി ജീവനക്കാർക്കും അടുത്ത ദിവസങ്ങളിലായി കോവിഡ് പിടിപെട്ടതായും ജീവനക്കാരി പറഞ്ഞു.
ചൈനയിൽ നിന്നുള്ള കോവിഡ് മരങ്ങൾ റിപോർട്ട് ചെയ്യപ്പെടാതെ പോവുകയാണെന്ന് പറഞ്ഞ പകർച്ചവ്യാധി വിദഗ്ധൻ രണ്ടായിരത്തിലേറെ മൃതദേഹങ്ങളാണ് സംസ്കാരച്ചടങ്ങ് കാത്തുകെട്ടി കിടക്കുന്നതെന്നും വെളിപ്പെടുത്തി. കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ ഫാർമസികളിൽ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആംബുലൻസിനായി വിളിക്കുന്നവരുടെ എണ്ണം മുപ്പതിനായിരം കടന്നിരിക്കുകയാണ്. സാധാരണ ഗതിയിൽ ഇന് അയ്യായിരത്തിൽ താഴെ മാത്രമായിരുന്നു.



