29
Mar 2023
Sun
29 Mar 2023 Sun

ഹൈദരാബാദ്: ബി.ആര്‍.എസ് നേതാവ് കെ.ചന്ദ്രശേഖര്‍ റാവു (കെസിആര്‍) ഭരിക്കുന്ന തെലങ്കാനയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത്ഷായെ സ്വാഗതംചെയ്തത് ‘വാഷിങ് പൗഡര്‍ നിര്‍മ’യുടെ പരസ്യങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍മയുടെ പരസ്യത്തിലെ പെണ്‍കുട്ടിയുടെ തലയുടെ സ്ഥാനത്ത് ബി.ജെ.പിയുടെ നേതാക്കളുടെ തല കട്ട്‌ചെയ്ത് ചേര്‍ത്താണ് പരസ്യങ്ങള്‍ പരക്കെ സ്ഥാപിച്ചത്. ബിജെപി നേതാക്കളായ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ, നാരായണ്‍ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, വീരുപക്ഷപ്പ, ഈശ്വരപ്പ, ജ്യോതിരാദിത്യ സിന്ധ്യ, അര്‍ജുന്‍ ഖോട്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ തലകളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. വിവിധ അഴിമതി കേസുകളില്‍ ആരോപണവിധേയരാണ് ഇവരെല്ലാം. പോസ്റ്ററിന് മുകളില്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ ‘അമിത്ഷാക്ക് സ്വാഗതം’ എന്ന് എഴുതിയിട്ടുമുണ്ട്.

ഡല്‍ഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെടുത്തി കെസിആറിന്റെ മകള്‍ കവിതയെ കഴിഞ്ഞദിവസം ഇ.ഡി ചോദ്യംചെയ്ത പശ്ചാത്തലത്തിലാണ് ബി.ആര്‍.എസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഇറക്കിയത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍ക്കെതിരേ ആരോപണം ഉയരുമ്പോള്‍ അവരെ വെറുതെവിടുകയും, അതേസമയം പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുകയുമാണെന്നുമാണ് ബിആര്‍എസ് പോസ്റ്ററിലൂടെ ചര്‍ച്ചയാക്കുന്നത്.