ധാക്ക: ഉംറ നിർവഹിച്ച ശേഷം സൗദി അറേബ്യയിൽനിന്ന് മടങ്ങുകയായിരുന്ന ബംഗ്ലാദേശ് നടി വിമാനത്താവളത്തിൽവച്ച് അറസ്റ്റിൽ. മഹിയ മഹി എന്ന ഷർമിൻ അക്തർ നിപയെയാണ് ധാക്ക എയർപോർട്ടിൽ വച്ച് അറസ്റ്റ്‌ചെയ്തത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ അഭിപ്രായം പങ്കുവച്ചെന്ന പരാതിയിൽ ഡിജിറ്റൽ സുരക്ഷാ നിയമ (ഡി.എസ്.എ) പ്രകാരം ഫയൽ ചെയ്ത കേസിലാണ് നടിയെ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. നടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മാറ്റി. വൈകാതെ ജാമ്യം ലഭിച്ച് അവർ പുറത്തിറങ്ങുകയും ചെയ്തു.
|
ഫേസ്ബുക്ക് ലൈവിലെത്തി പോലീസിനെ അപകീർത്തിപ്പെടുത്തിയതിന് മഹിയ മഹിക്കും ഭർത്താവിനുമെതിരെ നേരത്തെ രണ്ട് കേസുകൾ ഫയൽ ചെയ്തിരുന്നു. ഡിജിറ്റൽ സുരക്ഷാ നിയമപ്രകാരമുള്ള കേസിനു പുറമെ, ബിസിനസുകാരനായ ഇസ്മായിൽ ഹുസൈൻ ഫയൽ ചെയ്ത മറ്റൊരു കേസും മഹിക്കും ഭർത്താവിനുമെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. ഭൂമി അനിധികൃതമായി പിടിച്ചെടുത്തെന്നും അക്രമം നടത്തിയെന്നുമാണ് ദമ്പതികളടക്കം 28 പേർക്കെതിരെ ഫയൽ ചെയ്ത് കേസ്.
30 കാരിയായ നടി 25 ലധികം ചിത്രങ്ങളിൽ പ്രധാനവേഷമിട്ടിട്ടുണ്ട്.


