|
ഭോപ്പാൽ: മധ്യപ്രദേശിൽ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രക്കുളം തകർന്നുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. ഇതിൽ പത്തും സ്ത്രീകളാണ്.30ലധികം ആളുകളാണ് കെട്ടിടാവിശിഷ്ടങ്ങളിൽ കുടുങ്ങി കിടന്നത്. ഇതിൽ 17 പേരെ രക്ഷിച്ചതായും മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നതായുമാണ് റിപ്പോർട്ട്. സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇൻഡോറിലെ ശ്രീ ബലേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. രാമ നവമിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതിനിടെയാണ് ക്ഷേത്രക്കുളം തകർന്നത്. 60 അടിയോളം താഴ്ചയുള്ളതാണ് കുളം.
കൽപ്പടവോടുകൂടിയ കുളത്തിന്റെ മേൽക്കൂര തകർന്നാണ് അപകടം സംഭവിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ, ക്ഷേത്രക്കുളത്തിന്റെ മേൽഭാഗം മൂടി കൊണ്ടുള്ള നിർമിതി ഇടിഞ്ഞുവീഴുകയായിരുന്നു. ക്ഷേത്രക്കുളത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ്. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. കയറും മറ്റും ഉപയോഗിച്ചാണ് തകർന്ന കുളത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നത്. കുളത്തിൽ നിന്ന് രക്ഷിച്ചവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.





