ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെയുണ്ടായ അതിനിഷ്ഠൂരസംഭവങ്ങളിലൊന്നായ കലോലിലെ കൊലപാതക- കൂട്ട ബലാത്സംഗ കേസിലെ 26 പ്രതികളെ വെറുതെവിട്ടു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, കലാപം എന്നീ വകുപ്പുകളും ചുമത്തിയിരുന്നു. 20 വർഷം പഴക്കമുള്ള കേസിൽ തെളിവുകളുടെ അഭാവത്തിൽ പഞ്ച്മഹൽ ജില്ലയിലെ ഹലോൽ അഡീഷണൽ സെഷൻസ് ജഡ്ജ് ലീലാഭായ് ചുദാസാമയാണ് പ്രതികളെ വെറുതെ വിട്ടത്.
|
കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും ആകെയുള്ള 39 പ്രതികളിൽ 13 പേർ വിചാരണക്കിടെ മരിച്ചെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവിൽ പറഞ്ഞു. ബാക്കിയുള്ള മുഴുവൻ പ്രതികളെയും വിട്ടയക്കുകയായിരുന്നു.
ഗാന്ധി നഗർ ജില്ലയിലെ കലോലിൽ നടന്ന കലാപത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരാളെ പോലീസ് വാഹനത്തിലിട്ട് തീ കൊളുത്തി കൊന്നതുൾപ്പെടെയുള്ള കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. ആരാധനാലയത്തിൽ നിന്ന് പുറത്തേക്ക് വന്ന മറ്റൊരാളെയും സമീപഗ്രാമത്തിൽനിന്ന് വരികയായിരുന്ന 11 പേരെയും ഇവർ തീയിട്ടുകൊന്നു. രക്ഷപെടാൻ ശ്രമിച്ച ഒരു യുവതിയെ അക്രമികൾ കൂട്ടബലാൽസംഗം ചെയ്തെന്നുമാണ് കേസ്.
പ്രോസിക്യുഷൻ 109 സാക്ഷികളെ വിസ്തരിച്ചിരുന്നു. 334 രേഖകളും ഹാജരാക്കി. എന്നാൽ, സാക്ഷി മൊഴികൾ പരസ്പര വിരുദ്ധമാണെന്ന് വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





