തിരുവനന്തപുരം: എലത്തൂരിൽ ട്രെയിനിൽ യാത്രികർക്ക് മേൽ തീകൊളുത്തിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭായോഗം അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു.
|
അതിനിടെ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ മഹാരാഷ്ട്ര എടിഎസാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ശരീരത്തില്‍ പൊളളലും മുറിവുകളുമുണ്ട്. ചികിത്സയിലായിരുന്ന ഇയാൾ ആശുപത്രിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
സംഭവം നടക്കുന്ന സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റാസിഖ് എന്ന യാത്രികൻ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖിലേയ്ക്ക് അന്വേഷണം എത്തിയത്. അതേസമയം പ്രതിയെ ഉടന്‍ തന്നെ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അറിയിച്ചു. വിഷയത്തില്‍ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.





