ഹിരോഷിമ: ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് നേരെ ബോംബ് ആക്രമണം. വാകയാമ നഗരത്തിൽ പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വലിയ സ്‌ഫോടന ശബ്ദം കേട്ടതെന്നും നേതാവിന് നേരെ സ്മോക് ബോംബ് എറിയുകയും ചെയ്തെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പ്രധാനമന്ത്രിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
|
പബ്ലിക് ബ്രോഡ്കാസ്റ്ററായ എൻഎച്ച്കെയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രദേശത്ത് സ്ഫോടനത്തിന് സമാനമായ ശബ്ദം ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്നും കിഷിദയെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. പടിഞ്ഞാറൻ ജാപ്പനീസ് നഗരത്തിലെ ഒരു മത്സ്യബന്ധന തുറമുഖം പരിശോധിച്ചതിന് ശേഷം കിഷിദ തന്റെ പ്രസംഗം ആരംഭിക്കാൻ പോകുന്നതിനിടെയാണ് സംഭവമെന്നും എൻഎച്ച്കെ പറയുന്നു. വകയാമ നമ്പർ 1 ജില്ലയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കിഷിദയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഉപരിസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രസംഗത്തിനിടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഭവം ജപ്പാനെ ഞെട്ടിച്ചിട്ടുണ്ട്.


