18
Apr 2023
Tue
18 Apr 2023 Tue

അന്തരിച്ച പാക്-കനേഡിയന്‍ എഴുത്തുകാരനും നിരീശ്വര വാദിയും ഇസ് ലാം വിരുദ്ധനുമായ താരിഖ് ഫത്താഹിന്റെ മൃതദേഹം ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ കാനഡയിലെ ഒന്റാരിയോയിലെ മുസ് ലിം പള്ളി അനുമതി നല്‍കിയില്ല. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ 73ാം വയസ്സിലാണ് താരിഖ് ഫത്താഹ് കഴിഞ്ഞദിവസം മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടുത്ത ഇസ് ലാം വിമര്‍ശകനായ താരിഖ് ഫത്താഹിന്റെ മൃതദേഹം പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യാനുള്ള ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് കുടുംബം അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടതെന്ന് ആയിഷ മുഹമ്മദ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വെളിപ്പെടുത്തുന്നു. താരിഖ് ഫത്താഹിന്റെ മകള്‍ നതാഷ ഫത്താഹ് ആണ് പിതാവിന്റെ മരണവാര്‍ത്ത ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.

ഹൈന്ദവ ആചാരപ്രകാരം മൃതദേഹം മറവുചെയ്യാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഒന്റാരിയോയിലെ ഒരു പള്ളികളിലും താരിഖ് ഫത്താഹിന് അന്ത്യവിശ്രമ സ്ഥലം നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി.

1949 നവംബര്‍ 20ന് കറാച്ചിയിലാണ് താരിഖ് ഫത്താഹ് ജനിച്ചത്. കറാച്ചി സര്‍വകലാശാലയില്‍ നിന്ന് ബയോകെമിസ്ട്രി പഠിച്ച ഫത്താഹ് മാധ്യമപ്രവര്‍ത്തനമേഖലയിലേക്ക് ചേക്കേറുകയായിരുന്നു. കറാച്ചി സണില്‍ റിപോര്‍ട്ടറായിരുന്നു താരിഖ് ഫത്താഹ് പാകിസ്താന്‍ ടെലിവിഷനില്‍ ജോലി ചെയ്യവെ 1977ല്‍ സിയാഉള്‍ ഹഖ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതോടെ സൌദിയിലേക്ക് കടന്ന ഫത്താഹ് 1987ല്‍ കാനഡയില്‍ സ്ഥിരതാമസമാരംഭിച്ചു. ടൊറന്റോയില്‍ റേഡിയോ നിലയത്തിലും ടൊറന്റോ സണ്ണില്‍ കോളമെഴുത്തുകാരനായും മാധ്യമമേഖലയില്‍ സജീവമായിരുന്നു.