ന്യൂഡൽഹി: വിവാഹമോചനത്തിന് പണം ആവശ്യപ്പെട്ട ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും മകനുമടക്കം നാല് പേർ അറസ്റ്റിൽ അറസ്റ്റിൽ. എസ് കെ ഗുപ്ത (71), മകൻ അമിത് (45), കരാർ കൊലയാളികളായ വിപിൻ സേത്തി (45), ഹിമാൻഷു (20) എന്നിവരാണ് അറസ്റ്റിലായത്. എസ് കെ ഗുപ്തയുടെ രണ്ടാം ഭാര്യയായ 35കാരിയെയാണ് കുത്തിക്കൊന്നത്.
|
ഡൽഹിയിലെ രജൗരി ഗാർഡനിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹമോചനം നൽകാൻ ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ ശരീരത്തിൽ ഒന്നിലധികം കുത്തുകളേറ്റതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു എസ് കെ ഗുപ്ത യുവതിയെ വിവാഹം കഴിച്ചത്. ശാരീരിക വൈകല്യമുള്ള മകൻ അമിതിനെ പരിപാലിക്കുമെന്ന് കരുതിയാണ് ഗുപ്ത രണ്ടാമത് വിവാഹം കഴിച്ചത്. ഇതുണ്ടാവാതെ വന്നതോടെ ഗുപ്ത വിവാഹമോചനത്തിന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിവാഹ മോചനം നൽകണമെങ്കിൽ നഷ്ടപരിഹാരമായി ഒരു കോടി രൂപ യുവതി ആവശ്യപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്ത് വിലക്കൊടുത്തും യുവതിയെ ഒഴിവാക്കാനായിരുന്നു ഗുപ്തയുടെ തീരുമാനം. എന്നാൽ യുവതിയുടെ ആവശ്യത്തിന് വഴങ്ങാൻ ഗുപ്ത തയാറല്ലായിരുന്നില്ല. വയോധികനും മകനും പ്രതിയായ വിപിനുമായി യുവതിയെ കൊല്ലാനായി ഗൂഢാലോചന നടത്തി. ഇതിനായി10 ലക്ഷം രൂപ വാഗ്ദാനവും ചെയ്തു. 2.40 ലക്ഷം രൂപ അഡ്വാൻസായി നൽകിയിരുന്നു.
ഗൂഢാലോചന പ്രകാരം പ്രതിയായ വിപിനും കൂട്ടാളി ഹിമാൻഷുവും ഗുപ്തയുടെ വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടയിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ അമിത് വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വീട് കൊള്ളയടിക്കുകയും യുവതിയുടേയും അമിതിന്റേയും മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും ചെയ്തിരുന്നു.





