റായ്പൂര്‍: സർക്കാർ ഉദ്യോഗസ്ഥന്റെ ഫോൺ വീണ്ടെടുക്കാൻ ഡാമിലെ വെള്ളം വറ്റിച്ച സംഭവത്തിൽ നടപടിയുമായി ഛത്തീസ്ഗഢ് സർക്കാർ. റിസർവോയറിൽ നിന്ന് 42 ലക്ഷം ലിറ്റർ വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയ ജലസേചന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന് 53,000 രൂപ പിഴ ചുമത്തി.
|
ഈ തുക ശമ്പളത്തില്‍ നിന്ന് പിടിക്കാനും സബ് ഡിവിഷണല്‍ ഓഫീസര്‍ ആര്‍ കെ ധിവാറിന് ഇന്ദ്രാവതി പ്രൊജക്ട് സൂപ്രണ്ട് എന്‍ജിനീയര്‍ എഴുതിയ കത്തിൽ ആവശ്യപ്പട്ടു. ഛത്തീസ്ഗഢിലെ പങ്കജ്പൂരിലായിരുന്നു വിചിത്രമായ സംഭവം. ഖേർകട്ട പാറകോട്ട് റിസർവോയർ സന്ദർശിക്കാൻ എത്തിയ ഫുഡ് ഇൻസ്‌പെക്ടർ രാജേഷ് വിശ്വാസിൻ്റെ 96,000 രൂപ വിലയുള്ള ‘സാംസങ് എസ് 23’ ഫോൺ അബദ്ധത്തിൽ വെള്ളത്തില്‍ വീഴുകയായിരുന്നു.
പിന്നീട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ അണക്കെട്ട് വറ്റിച്ച് ഫോൺ കണ്ടെത്തി. മൂന്നു ദിവസത്തെ ദൗത്യത്തിനൊടുവിൽ ഫോൺ കിട്ടിയെങ്കിലും ഉപയോഗശൂന്യമായി. വിവരം പുറത്തുവന്നതോടെ സംഭവം വൻ വിവാദമായി. പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.





