10
Aug 2023
Fri
10 Aug 2023 Fri

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാറി(34)നെ വെട്ടിക്കൊന്ന കേസില്‍ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും തിരുവനന്തപുരം അഡി.സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. രണ്ടു പ്രതികള്‍ക്കും 2,40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട് ഈ തുക രാജേഷിന്റെ കുടുംബത്തിന് നല്‍കണം. ഐപിസി 326 വകുപ്പ് അനുസരിച്ച് ഇരുപ്രതികളും 10 വര്‍ഷം കഠിന തടവ് അനുഭവിക്കണം. അതു കഴിഞ്ഞശേഷമാണ് ജീവപര്യന്തം തടവ് ശിക്ഷ. 4 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ ഇനിയും പിടികൂടാനായിട്ടില്ല. അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
2018 മാര്‍ച്ച് 27ന് പുലര്‍ച്ചെ 2.30നാണ് മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷിനെ വെട്ടിക്കൊന്നത്. മടവൂര്‍ ജങ്്ഷനില്‍ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റിക്കാര്‍ഡിങ് സ്റ്റുഡിയോയിലിരിക്കെയാണ് രാജേഷ് ആക്രമിക്കപ്പെട്ടത്. രാജേഷിന്റെ സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന്(50) അന്ന് വെട്ടേറ്റിരുന്നു.

പത്ത് വര്‍ഷത്തോളം സ്വകാര്യചാനലില്‍ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണില്‍ ഖത്തറില്‍ ജോലി ലഭിച്ചു. പത്തു മാസം ഖത്തറില്‍ ജോലി ചെയ്തു. 2017 മെയില്‍ മടങ്ങിയെത്തിയ ശേഷമാണ് റിക്കാര്‍ഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടന്‍പാട്ട് സംഘത്തില്‍ ചേര്‍ന്നതും.
രാജേഷിന്റെ സുഹൃത്തും പ്രധാന സാക്ഷിയുമായ കുട്ടന്‍ കൂറുമാറിയിരുന്നു. എന്നാല്‍ ഇയാളുടെ ആദ്യ മൊഴി കോടതി സ്വീകരിക്കുകയായിരുന്നു. ജില്ലാ പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയാണ് അന്തിമവാദം നടത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക