02
Aug 2023
Mon
02 Aug 2023 Mon

തിരുവനന്തപുരത്ത് വഴക്കു പറഞ്ഞതിന് അച്ഛനോട് 16 കാരന്റെ പ്രതികാരം: മുഖത്ത് മുളകുവെള്ളമൊഴിച്ചു, തലയില്‍ തുരുതുരെ കുത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് പതിനഞ്ചുകാരനായ മകന്‍. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. കൂട്ടുകാരനൊപ്പമെത്തിയ മകന്‍ അച്ഛന്റെ മുഖത്ത് മുളകുവെള്ളം ഒഴിച്ചശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ തുരുതുരാ കുത്തുകയായിരുന്നു.

മറ്റൊരാളിന്റെ ചെരുപ്പിട്ട് വീട്ടിലെത്തിയത് ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണ് കൗമാരക്കാരനായ മകനെ പ്രകോപിപ്പിച്ചതെന്നാണ് അച്ഛന്‍ പറയുന്നത്. മകനെ വഴക്കു പറഞ്ഞ ശേഷം വൃക്കരോഗിയായ അച്ഛന്‍ വീടിനുള്ളില്‍ കിടന്നു. ഇതിനിടെ മകന്‍ സമപ്രായക്കാരനായ മറ്റൊരു കുട്ടിയോടൊപ്പം മുറിക്കുള്ളിലേക്കു വന്നു.

മകന്റെ സുഹൃത്ത് ടീഷര്‍ട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേര്‍ന്ന് മുളകു പൊടി കലക്കിയ വെള്ളം മുഖത്തൊഴിച്ച ശേഷം ആക്രമിച്ചുവെന്ന് പിതാവ് പറയുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയര്‍ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.

പൊലീസ് പിടികൂടുമെന്നായപ്പോള്‍ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം ജീവനൊടുക്കാനും പതിനഞ്ചുകാരന്‍ ശ്രമിച്ചു. പൊലീസിനെ കണ്ടതോടെ ജനാലക്കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച മകനെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്. അച്ഛനും മകനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.