കൊച്ചി: ആലുവയില്‍ ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പാടത്ത് ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പാറശാല ചെങ്കല്‍ സ്വദേശി കൊക്ക് സതീഷ് എന്ന സതീഷാണെന്ന് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
|
ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും എറണാകുളത്ത് മാത്രം പത്തോളം കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. മുമ്പ് മോഷണക്കേസുകളില്‍ അടക്കം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് ഡിഐജി പറഞ്ഞു. തിരുവനന്തപുരം സ്വദേശിയാണെങ്കിലും എറണാകുളം കേന്ദ്രീകരിച്ച് താമസിച്ചുവരുന്ന ഇയാള്‍ കൃത്യത്തിനു ശേഷം ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് കണക്കുകൂട്ടൽ.
ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതില്‍ മുഖം വ്യക്തമാണ്. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഉടന്‍തന്നെ ഇയാളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം തിരുവനന്തപുരത്തും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടോയെന്നും അന്വേഷിക്കും.
കളമശേരി മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായും പരിക്കുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പൊലീസ് വ്യക്തമാക്കി. സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്കേറ്റിട്ടുണ്ട്.
ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകള്‍ ക്രൂര പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാത്രി രണ്ടു മണിയോടെ എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ പാടത്തു നിന്നാണ് കണ്ടെത്തിയത്.
രാത്രി രണ്ട് മണിയോടെ കരച്ചില് കേട്ട് നാട്ടുകാരനായ സുകുമാരന്‍ എന്നയാള്‍ വീടിന്റെ ജനല്‍ വഴി നോക്കിയപ്പോള്‍ കുട്ടിയെ ഒരാള്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ടെന്നു വെളിപ്പെടുത്തി. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു. പാടത്ത് പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ തണുത്ത് വിറച്ച് നില്ക്കുന്ന അവസ്ഥയില്‍ കണ്ടത്. കുട്ടിക്ക് വസ്ത്രങ്ങളില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരെ അറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കുട്ടിയുടെ കുടുംബം 10 വര്‍ഷമായി കേരളത്തില്‍ താമസിച്ചുവരികയാണ്.





