02
Sep 2023
Fri
02 Sep 2023 Fri

പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയിലെ സഹോദരിമാരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലിസ്. മോഷണ ശ്രമത്തിനിടെ സഹോദരിമാരായ പത്മിനിയെയും തങ്കത്തെയും കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചു.തൃത്താല സ്വദേശി മണികണ്ഠനെ ഇന്നലെ നാട്ടുകാരാണ് പിടികൂടി പോലിസിലേല്‍പ്പിച്ചത്. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ തുറന്ന നിലയിലായിരുന്നു. രണ്ട് സഹോദരിമാരും ഒറ്റയ്ക്കായിരുന്നു താമസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവ സമയത്ത് വീട്ടില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നപ്പോള്‍ വീടിനകത്തുനിന്നും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച മണികണ്ഠനെയാണ് നാട്ടുകാര്‍ പിടികൂടിയത്. മരിച്ച സഹോദരിമാരുടെ വീട്ടില്‍ പെയിന്റിങ് ജോലിക്കായി ഇയാള്‍ മുമ്പ് വന്നിരുന്നതായും നാട്ടുകാരോട് പറഞ്ഞിരുന്നു.

മണികണ്ഠന്റെ പേരില്‍ പട്ടാമ്പി, തൃത്താല പോലിസ് സ്റ്റേഷനില്‍ കേസുണ്ട്. മണികണ്ഠന്‍ മോഷണം നടത്തിയ കളവ് മുതല്‍ കണ്ടെടുത്തു.20 വര്‍ഷം മുമ്പാണ് പത്മിനിയും തങ്കവും കവളപ്പാറയിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു .വീട്ടില്‍ നിന്ന് 20 അടിയോളം ഉയരത്തിലാണ് നഗരസഭയുടെ പാത. ഇവിടെനിന്ന് താഴേക്കുള്ള പടികളിലൂടെ വേണം വീടുകളിലേക്കെത്താന്‍. സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. പത്മിനി സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനന സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരിയുമായിരുന്നു.