28
Oct 2023
Wed
28 Oct 2023 Wed

കൊച്ചി: മൂവാറ്റുപുഴയില്‍ കോളജ് വിദ്യാര്‍ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏനാനെല്ലൂർ സ്വദേശി ആന്‍സണ്‍ റോയി (23)യെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പൊലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ജുലൈ 26നാണ് നിർമല കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിനിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ നമിതയെ (19) ബൈക്കിൽ അമിതവേ​ഗത്തിലെത്തിയ ആന്‍സൺ ഇടിച്ചുതെറിപ്പിച്ചത്. പ്രതിക്ക് ലൈസന്‍സ് ഇല്ലെന്നും അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നമിതയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.

മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ആന്‍സണതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കേസില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്. ഇയാള്‍ക്കെതിരെ മൂവാറ്റുപുഴ, വാഴക്കുളം പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.