18
Dec 2023
Wed
18 Dec 2023 Wed

​ഗസയിൽ നടത്തുന്ന കരയുദ്ധം വിജയം കാണാതെ വന്നതോടെ ഇസ്രായേൽ സേന ഹമാസ് പോരാളികൾ ഒളിപ്പോരാട്ടം തുടരുന്നതെന്നു കരുതുന്ന തുരങ്കങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്തു തുടങ്ങിയതായി റിപോർട്ട്. പേരുവെളിപ്പെടുത്താത്ത യുഎസ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇത്തരമൊരു റിപോർട്ട് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബന്ദികളെയടക്കം ഹമാസ് പോരാളികൾ ഇത്തരം തുരങ്കങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് ഇസ്രായേൽ സേനയുടെ നി​ഗമനം. യുദ്ധം രണ്ടു മാസം പിന്നിടുമ്പോഴും ഇസ്രായേലിന് ഹമാസ് പോരാളികളുടെ പ്രത്യാക്രമണങ്ങളെ നേരിടാനായിട്ടില്ല. വർഷങ്ങളായി ഹമാസ് ​ഗസയിലുടനീളം തുരങ്ക ശൃംഖല തീർത്തുവെന്ന് കരയുദ്ധത്തിനെത്തിയപ്പോൾ മാത്രമാണ് ഇസ്രായേലിന് ബോധ്യമായത്.

തുരങ്കങ്ങളെന്നു കരുതി ഇറങ്ങാൻ ശ്രമിച്ചപ്പോഴേക്കൊക്കെയും വ്യാജ തുരങ്കങ്ങളിൽ ഇറങ്ങുകയും ഇവിടെയുണ്ടാവുന്ന സ്ഫോടനങ്ങളിൽ ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ദൃശ്യങ്ങൾ ഹമാസ് പുറത്തുവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങളിലാണ് കണ്ടെത്തുന്ന തുരങ്കങ്ങളിൽ കടൽവെള്ളം കടത്തിവിട്ട് ഹമാസ് പോരാളികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഇസ്രായേൽ ആരംഭിച്ചിരിക്കുന്നത്. അതേസമയം തുരങ്കശൃംഖല തീർത്ത ഹമാസ് ഇത്തരമൊരു നീക്കം മുൻകൂട്ടി കണ്ട് അതിനുള്ള പ്രതിവിധിയും സജ്ജീകരിച്ചിരിക്കാമെന്ന ആശങ്കയും ഇസ്രായേലിനുണ്ട്.