അസഹ്യമായ ആർത്തവവേദന കുറയ്ക്കാൻ ഗർഭനിരോധന ഗുളിക കഴിച്ച 16കാരി രക്തംകട്ടപിടിച്ചുമരിച്ചു. ബ്രിട്ടനിലാണ് സംഭവം. ലയല ഖാൻ എന്ന പെൺകുട്ടിയാണ് മരിച്ചത്.
|
നവംബർ 25നാണ് പെൺകുട്ടി ഗർഭനിരോധന ഗുളിക കഴിച്ചുതുടങ്ങിയത്. ഇത്തരം ഗുളിക കഴിച്ചാല് ആർത്തവവേദന കുറയുമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ടായിരുന്നു ലയല ഇതു കഴിച്ചുതുടങ്ങിയത്. ഡിസംബർ അഞ്ചിന് തലവേദന തുടങ്ങുകയും ദിവസങ്ങൾക്കു ശേഷം ഛർദ്ദിയും ആരംഭിച്ചു. ഓരോ 30 മിനിറ്റ് ഇടവിട്ടും ഛർദ്ദിക്കാൻ തുടങ്ങിയതോടെ വീട്ടുകാർ കുട്ടിയെ ഡോക്ടറെ കാണിച്ചു. കുടൽവീക്കമാണെന്ന് ഡോക്ടർ പറയുകയും ഇതിനായി ഗുളിക നൽകുകയും ചെയ്തു.
വീട്ടിലേക്ക് മടങ്ങിയ ശേഷം പെൺകുട്ടിയുടെ നില വഷളായി. ആശുപത്രിയിൽ കൊണ്ടുപോവാൻ തുടങ്ങുന്നതിനിടെ കുളിമുറിയിൽ ലയല ഖാൻ കുഴഞ്ഞുവീണു. മാതാവും അമ്മായിയും ചേർന്ന് പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ സിടി സ്കാനിങ്ങിൽ ആണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. ഡിസംബർ 13ന് ലയലയെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയെങ്കിലും പിറ്റേദിവസം മരിക്കുകയായിരുന്നു. മരണത്തിനു പിന്നാലെ പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ കുടുംബം ദാനം ചെയ്തു.


