14
Dec 2023
Wed
14 Dec 2023 Wed

ALERT:! വിദേശ ജോലിയുടെ പേരില്‍ വ്യാപക തട്ടിപ്പ്: വ്യാജ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ പരാതി നല്‍കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വിദേശത്ത് മോഹന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനംചെയ്തുള്ള പല ജോബ് ഓഫറുകളും പരസ്യങ്ങളും തട്ടിപ്പാണെന്നും ഇതിനെതിരേ പരാതിപ്പെടണമെന്നും നിര്‍ദേശം നല്‍കി അധികൃതര്‍. വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം നല്‍കിയുള്ള വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ ജാഗ്രത വേണമെന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റസ് അറിയിച്ചു. പ്രധാനമായും കാനഡ, ഇസ്രായേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴില്‍ തേടുന്നവരെയാണ് ഏജന്റുമാര്‍ ലക്ഷ്യമിടുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ. വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്പോള്‍ വഞ്ചിക്കപ്പെടാനും ഗുരുതരമായ സാഹചര്യങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ട്. അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസന്‍സ് നമ്പര്‍ ഓഫീസിലും, പരസ്യങ്ങളിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റസ് (തിരുവനന്തപുരം) ശ്യാംചന്ദ്.സി ഐ.എഫ്.എസ് അറിയിച്ചു.

അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ www.emigrate.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ഇതില്‍ പരിശോധിച്ച ശേഷം മുന്നോട്ട് പോകാമെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1983ലെ എമിഗ്രേഷന്‍ ആക്ട് പ്രകാരം ഏജന്റ് നല്‍കുന്ന സേവനങ്ങള്‍ക്ക് 30,000 രൂപ+GST(18%)യില്‍ കൂടുതല്‍ പ്രതിഫലമായി ഈടാക്കുവാന്‍ പാടുള്ളതല്ല. ഇതിന് രസീത് നല്‍കേണ്ടതാണ്. അനധികൃത റിക്രൂട്ട്‌മെന്റുകള്‍ മനുഷ്യകടത്തിനു തുല്യവും ക്രിമിനല്‍ കുറ്റമാണ്. വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോണ്‍ :04712336625 ഇമെയില്‍ : [email protected]) കൊച്ചിയിലുമുളള ( ഫോണ്‍: 04842315400 ഇമെയില്‍:: [email protected]) പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്തെ വ്യാജ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ പരാതിനല്‍കാന്‍ ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതിയും നിലവിലുണ്ട്. പരാതികള്‍ [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 04712721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.