02
Dec 2023
Mon
02 Dec 2023 Mon

ചെന്നൈയിൽ ഐടി ജീവനക്കാരിയെ കെട്ടിയിട്ട് തീകൊളുത്തി കൊന്ന സംഭവത്തിൽ ട്രാന്‍സ്മാന്‍ അറസ്റ്റില്‍. ചെന്നൈയിലെ ഐടി കമ്പനിയില്‍ സോഫ്റ്റ് വെയർ എന്‍ജിനിയറായ നന്ദിനി(27) കൊല്ലപ്പെട്ട സംഭവത്തിലാണ് യുവതിയുടെ സുഹൃത്തായ ട്രാൻസ്മാൻ വെട്രിമാരനെ(27) പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച താലമ്പൂരിന് സമീപം പൊന്‍മാറിലെ ആളൊഴിഞ്ഞ സ്ഥലത്താണ് നന്ദിനിയെ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രാന്‍സ്മാനാവുന്നതിനു മുമ്പ് വെട്രിമാരനും നന്ദിനിയും മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. ചെന്നൈയില്‍ ജോലിചെയ്യുന്ന നന്ദിനി അടുത്തിടെയായി സഹപ്രവര്‍ത്തകനായ യുവാവുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഇത് വെട്രിമാരന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേച്ചൊല്ലി കഴിഞ്ഞ എട്ടുമാസമായി ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് നന്ദിനി വെട്രിമാരനുമായി സംസാരിക്കാതായി. തുടര്‍ന്നാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ഡിസംബര്‍ 24-നായിരുന്നു നന്ദിനിയുടെ ജന്മദിനം. ഇതിന്റെ തലേദിവസമാണ് വെട്രിമാരന്‍ വീണ്ടും നന്ദിനിയെ ഫോണില്‍ വിളിച്ചത്. ഇനി വഴക്കിടില്ലെന്നും പിറന്നാളിന് ഒരു സര്‍പ്രൈസ് സമ്മാനം ഒരുക്കിയിട്ടുണ്ടെന്നും നേരില്‍ കാണണമെന്നും പ്രതി യുവതിയോട് ആവശ്യപ്പെട്ടു. ശനിയാഴ്ച ഇരുവരും തമ്മില്‍ കാണുകയും ക്ഷേത്ര സന്ദര്‍ശനം നടത്തുകയുംചെയ്തു. തുടര്‍ന്ന് രാത്രി 7.15ഓടെയാണ് പ്രതി നന്ദിനിയെ പൊന്മാര്‍ റോഡിന് സമീപത്തെ ആളൊഴിഞ്ഞസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

പിറന്നാള്‍ സമ്മാനം നല്‍കാനെന്നപേരില്‍ പ്രതി ആദ്യം യുവതിയുടെ കണ്ണുകെട്ടി. പിന്നാലെ ചങ്ങലകൊണ്ട് കൈകാലുകള്‍ കെട്ടി പൂട്ടിയിട്ടു. തുടര്‍ന്ന് കൈത്തണ്ടകളിലും കാല്‍പ്പാദങ്ങളിലും മുറിവുണ്ടാക്കുകയും ജീവനോടെ തീകൊളുത്തുകയുമായിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് നന്ദിനിയെ ആദ്യംകണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നന്ദിനി ഇതിനിടെ ഒരുഫോണ്‍നമ്പര്‍ നാട്ടുകാര്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ വിളിച്ചപ്പോള്‍ വെട്രിമാരനാണ് ഫോണെടുത്തത്. തുടര്‍ന്ന് ഇയാള്‍ സ്ഥലത്തെത്തുകയും നന്ദിനിക്കൊപ്പം ആശുപത്രിയിലേക്ക് പോവുകയുംചെയ്തു. പിന്നാലെ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. വെട്രിമാരനൊപ്പം പുറത്തേക്ക് പോവുകയാണെന്ന് നന്ദിനി നേരത്തെ സഹപ്രവര്‍ത്തകയെ അറിയിച്ചിരുന്നു. ഇവരുടെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്നാണ് വെട്രിമാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക