ആശ്രമത്തിലെ അന്തേവാസികളുടെ തിരോധാനവുമായി ബന്ധപ്പെട്ടും പ്രായപൂർത്തിയാവാത്ത കുട്ടികളെ ബലാൽസംഗം ചെയ്തതിനും നേപ്പാളിലെ ബുദ്ധ സന്ന്യാസി റാം ബഹാദുർ ബോംജാനെ(33) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളവും ഭക്ഷണവും ഉറക്കവുമില്ലാതെ മാസങ്ങളോളം നിശ്ചലാവസ്ഥയിൽ ധ്യാനനിരതനാവാൻ സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്ന ബുദ്ധ ബോയി എന്നറിയപ്പെടുന്നയാളാണ് റാം ബഹാദുർ ബോംജാൻ. അനുയായികളെ ശാരീരികമായും ലൈംഗികമായും ആക്രമിച്ചിരുന്ന ഇയാൾ വർഷങ്ങളോളം ഈ വിവരം അധികൃതരിൽ നിന്ന് മറച്ചുവച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.
|
കാഠ്ണ്ഡുവിന്റെ തെക്ക് സർ ലാഹിയിലെ ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാവാത്ത അനുയായിയെ ബലാൽസംഗം ചെയ്ത കേസിൽ ഇയാൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാളിൽ നിന്ന് നേപാളി രൂപയും ഡോളറുമടക്കം രണ്ടു കോടിയിലേറെ രൂപയും പൊലീസ് പിടിച്ചെടുത്തു.
2010ൽ റാം ബഹദൂറിനെതിരേ നിരവധി അതിക്രമ പരാതികൾ ലഭിച്ചെങ്കിലും തന്റെ ധ്യാനം തടസ്സപ്പെടുത്തിയവരെ മർദ്ദിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇയാളുടെ വിശദീകരണം. 2018ൽ 18കാരിയായ സന്ന്യാസിനി റാമിനെതിരേ ബലാൽസംഗ പരാതി നൽകിയിരുന്നു. ഇതിനു പുറമേ റാമിന്റെ ആശ്രമത്തിലെ അന്തേവാസികളായിരുന്ന തന്റെ കുടംബത്തിൽ നിന്നുള്ള നാലു പേർ അപ്രത്യക്ഷരായിരിക്കുന്നുവെന്ന മറ്റൊരാളുടെ പരാതിയിലും പൊലീസ് അന്വേഷണം തുടരുകയാണ്.


