തിരുവനന്തപുരം: പണം ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് നടൻ കൊല്ലം തുളസിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് കുമാർ, ദീപക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
|
ജി കാപിറ്റൽ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു ഇവർ നിരവധി പേരെ കബളിപ്പിച്ചു പണം തട്ടിയത്. ഇക്കൂട്ടത്തിലാണ് കൊല്ലം തുളസിയും തട്ടിപ്പിന് ഇരയായത്. ആദ്യം രണ്ടു ലക്ഷം രൂപയായിരുന്നു നൽകിയത്. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനൽകി. പിന്നീട് നാലു ലക്ഷം നൽകിയപ്പോൾ എട്ടു ലക്ഷം തിരിച്ചുനൽകുകയും ചെയ്തു. ഇതോടെ 20 ലക്ഷം നൽകിയെങ്കിലും പിന്നീട് ഒന്നും തിരിച്ചുലഭിച്ചില്ല.
തുടർന്ന് പൊലീസിൽ പരാതി നൽകി. വട്ടിയൂർക്കാവ്, ശ്രീകാര്യം ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പ്രതികൾ രണ്ടു വർഷത്തോളമായി ഒളിവിലായിരുന്നു. ഡൽഹിയിൽ ഉൾപ്പെടെ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.





