റിയാദ്: എ.ബി.സി കാർഗോ കപ്പിനു വേണ്ടിയുള്ള ഏഴാമത് ഫുട്ബോൾ മേളയ്ക്ക് റിയാദിലെ ദാറുൽബൈദയിലെ അസിസ്റ്റ് അക്കാദമി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ മെയ് 12ന് പന്തുരുളും. കോവിഡിനു ശേഷം ആദ്യമായാണ് മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന മേളയുമായി എബിസിയും റിയാദ് കെ.എം.സി.സിയും കൈകോർക്കുന്നത്. അതുകൊണ്ട് തലസ്ഥാന നഗരിയിലെ കാൽപ്പന്ത് കളിക്കാർ മേളയൊരു ഉൽസവമാക്കാനുള്ള തയ്യാറെടുപ്പിലാണ്. മുന്നൊരുക്കങ്ങളൊക്കെ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.
|
കലാ കായിക മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിന്നിരുന്ന എബിസി കാർഗോ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു. കഴിഞ്ഞ വർഷങ്ങളിലെ ഫുട്ബാൾ മേളയിൽ വൻ പ്രതികരണമാണ് ലഭിച്ചതെന്നും അതിന്റെ തുടർച്ചയായാണ് ഇത് സംഘടിപ്പിക്കുന്നതെന്നും എബിസി കാർഗോ ചെയർമാൻ ഡോ. ശരീഫ് അബ്ദുൽഖാദർ പറഞ്ഞു. ഈ മേളയുടെ ഭാഗമാകാനായി എബിസി കാർഗോയുടെ നേതൃത്വത്തിൽ മറ്റ് നിരവധി ടീമുകളും എത്തുമെന്ന് അദ്ദേഹം അറിയിച്ചു.
അഷ്റഫ് വേങ്ങാട്ട് മുഖ്യരക്ഷാധികാരിയും സി.പി മുസ്തഫ ചെയർമാനും ജലീൽ തിരൂർ ജനറൽ കൺവീനറും അബ്ദുറഹ്മാൻ ഫറോക്ക് ഫിനാൻഷ്യൽ കൺട്രോളറായും മുജീ ബ് ഉപ്പട കോ – ഓഡിനേറ്ററായുമുള്ള 101 അംഗ സംഘാടക സമിതിയാണ് മേളയ്ക്കായി പ്രവർത്തിക്കുന്നത്. കെ.എം.സി.സി മണ്ഡല അടിസ്ഥാനത്തിലുള്ള 16 ടീമുകൾക്ക് പുറമെ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ എ. ഡിവിഷനിലുള്ള ടീമുകളുടെ മത്സരങ്ങളുമാണ് നടക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ടീമുകളുടെ സന്നാഹ മത്സരങ്ങൾ നടന്നുവരുന്നുണ്ട്.
കെ.എം.സി.സി എ.ബി.സി കാർഗോയുമായി കൈകോർത്ത സമയത്തൊക്കെ വലിയ ആൾക്കൂട്ട മേളകളായി മാറുകയായിരുന്നു. മുൻ മേളകളിൽ സംസ്ഥാന ദേശീയ താരങ്ങളൊക്കെ നിരവധി തവണ മാറ്റുരക്കാനെത്തി. ആദ്യമായി ജിദ്ദയിൽ നിന്നും ഒരു ഫുൾ ടീം എ.ബി.സി സ്പോൺസർ ചെയ്ത ടീമിനു വേണ്ടി കളത്തിലിറങ്ങിയതും കപ്പ് നേടിയതും തലസ്ഥാന നഗരി സാക്ഷിയായി. ഏഴാമത് മേള വിരുന്നെത്തുമ്പോൾ കൂടുതലും മേളയുടെ പ്രായോജകരായി മുന്നിൽ നിൽക്കുന്നത് എ.ബി.സി കാർഗോ ആണ്.


