അപരിചിതരുടെ ചിത്രം അനുമതിയില്ലാതെ പകർത്തി സാമൂഹികമാധ്യമത്തിൽ പങ്കുവച്ചയാൾക്ക് 15000 ദിർഹം(3,38500 രൂപ) പിഴ. അബൂദബി അപ്പീൽ കോടതിയുടേതാണ് വിധി. അബൂദബി ഫാമിലി, സിവിൽ കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് അബൂദബി അപ്പീൽ കോടതിയാണ് പരാതിക്കാർക്ക് 15000 ദിർഹം നഷ്ടപരിഹാരം നൽകാൻ യുവാവിന് നിർദേശം നൽകിയത്.
|
ടിക് ടോക്കിലും സ്നാപ്ചാറ്റിലും പങ്കുവച്ച വീഡിയോയിലാണ് പരാതിക്കാരുടെ ചിത്രങ്ങൾ ഉൾപ്പെട്ടത്. ഇതിനെതിരേ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യതയിൽ കടന്നുകയറിയതിന് 51000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇരുവരും അബൂദബി സിവിൽ കോടതിയെ സമീപിച്ചത്. 15000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി യുവാവിന് നിർദേശം നൽകുകയും ചെയ്തു. കീഴ്ക്കോടതിയുടെ ഉത്തരവ് അപ്പീൽ കോടതിയും ശരിവയ്ക്കുകയായിരുന്നു.
മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ ചിത്രം പൊതുസ്ഥലത്തു നിന്ന് സ്വകാര്യമായോ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. കുറഞ്ഞത് ആറുമാസം തടവും ഒരുലക്ഷത്തി അമ്പതിനായിരം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും ലഭിക്കുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങൾ.



