മുംബൈ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിവരമറിഞ്ഞ് കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘം അവിടേക്കു തിരിച്ചു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഇയാൾ പിടിയിലായത്. എലത്തൂരിൽ ട്രെയിനിനു തീവച്ച സംഭവം നടന്ന് മൂന്നാം ദിവസമാണ് പ്രതി പിടിയിലാകുന്നത്.
|
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലായ വിവരം പുറത്തുവന്നത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
അതേസമയം, കേരള പൊലീസ് സംഘം അവിടെ എത്തി ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ ഇയാൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന് തീർച്ചപ്പെടുത്താനാകൂ.ട്രെയിൻ യാത്രയ്ക്കിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് മഹാരാഷ്ട്രയിൽനിന്ന് കേരള പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. അതേസമയം, മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒരു ആശുപത്രിയിൽ നിന്നാണ് പിടിയിലായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇയാളുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിനു ചികിത്സ തേടിയാണ് ആശുപത്രിയിലെത്തിയതെന്നാണ് വിവരം. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





