16
Sep 2023
Fri
16 Sep 2023 Fri

കുതിപ്പ് തുടര്‍ന്ന് ആദിത്യL1, നാലാം ഭ്രമണപഥ ഉയര്‍ത്തലും വിജയം; സെപ്റ്റംബര്‍ 19ന് ഭൂമിയെ വിട്ട് ലഗ്രാഞ്ചിയന്‍ പാതയിലേക്ക് മാറും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍1ന്റെ നാലാം ഭ്രമണപഥമാറ്റവും വിജയകരം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്. ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയര്‍ത്തലാണ് പൂര്‍ത്തിയാക്കിയത്. ആദിത്യയിലെ ത്രസ്റ്റര്‍ എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. നിലവില്‍ ഭൂമിയുടെ 256 കിലോമീറ്റര്‍ അടുത്തും 1,21,973 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലംവെക്കുന്നത്.

നാലാം ഭ്രമണപഥത്തില്‍ വലംവെക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ചിയന്‍ 1 പോയന്റിലേക്കുള്ള യാത്ര തുടങ്ങും. ഇതിനായി ത്രസ്റ്റര്‍ എന്‍ജിന്‍ ജ്വലിപ്പിച്ച് പേടകത്തെ ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയന്റ് 1 പാതയിലേക്ക് മാറ്റും. ഈ പ്രക്രിയ സെപ്റ്റംബര്‍ 19ന് രാവിലെ രണ്ട് മണിക്ക് നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഇതോടെയാകും ആദിത്യ എല്‍വണ്‍ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്നും പുറത്തു കടക്കുക. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1ല്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്. അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.

സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങള്‍, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഈ മാസം രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്.