ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടികള്‍ക്കിടെ (ടുലരശമഹ കിലേിശെ്‌ല ഞല്ശശെീി), പട്ടികയില്‍ നിന്ന് മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യണമെന്ന ആവശ്യം നിരസിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് (ആഘഛ) നേരെ ആക്രമണം. അധ്യാപകന്‍ കൂടിയായ അശ്വിനി കുമാറാണ് ആക്രമിക്കപ്പെട്ടത്. മുന്‍ജ് മേഖലയിലെ 323-ാം നമ്പര്‍ ബൂത്തിന്റെ ചുമതലയായിരുന്നു ഇദ്ദേഹത്തിന്.
|
ഇലക്ഷന്‍ കമ്മീഷന്റെ നോട്ടീസുകള്‍ വിതരണം ചെയ്ത് മടങ്ങുകയായിരുന്ന കുമാറിനെ ഒരു കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന വ്യക്തി ബിജെപി പ്രവര്‍ത്തകനാണെന്നും, വോട്ടര്‍ പട്ടികയില്‍ നിന്ന് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
തന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കുമാര്‍ വീഡിയോയിലൂടെ വെളിപ്പെടുത്തി. പ്രതിയും കൂട്ടാളികളും ചേര്‍ന്ന് അദ്ദേഹത്തിന്റെ ഫോണ്‍ തകര്‍ക്കുകയും ഔദ്യോഗിക രേഖകള്‍ തട്ടിയെടുക്കുകയും ചെയ്തു.
‘മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ എന്നെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,’ കുമാര്‍ ആരോപിച്ചു.
പരിക്കേറ്റ കുമാര്‍ ചൗബിയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ആക്രമണത്തില്‍ പങ്കില്ലെന്ന് ബിജെപി
ആക്രമണത്തില്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് പ്രാദേശിക ബിജെപി നേതൃത്വം അവകാശപ്പെട്ടു. ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ജില്ലാ വക്താവ് പറഞ്ഞു.
സംഭവം ഗൗരവകരമാണെന്നും തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായി നടക്കുമെന്ന് ഉറപ്പാക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് കര്‍ശനമായി നേരിടുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ന്യൂനപക്ഷ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനുമുള്ള വ്യാപകമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു.


