30
Jun 2023
Sat
30 Jun 2023 Sat

ഹൈദരാബാദ്: ബുർഖ ധരിച്ചെത്തിയ പെൺകുട്ടികളെ പരീക്ഷാ കേന്ദ്രത്തിൽ തടഞ്ഞതായി ആരോപണം. അരമണിക്കൂറോളം കാത്തുനിന്ന വിദ്യാർഥിനികൾ ബുർഖ അഴിച്ചുമാറ്റിയ ശേഷമാണ് പരീക്ഷയെഴുതിയത്. കെവി രംഗ റെഡ്ഡി ഡിഗ്രി വനിതാ കോളേജ് അധികൃതർക്കെതിരെയാണ് ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച നടന്ന ഉറുദു മീഡിയം ഡിഗ്രി പരീക്ഷ എഴുതാനാണ് രംഗ റെഡ്ഡി വനിതാ ഡിഗ്രി കോളേജിലെ ഏതാനും വിദ്യാർഥിനികൾ ബുർഖ ധരിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തിയത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് ബുർഖ അഴിക്കാൻ ജീവനക്കാർ നിർദ്ദേശിച്ചു. അരമണിക്കൂറോളം തങ്ങളെ പരീക്ഷാ ഹാളിൽ നിന്ന് തടഞ്ഞതായി വിദ്യാർഥികൾ പറഞ്ഞു. അവസാനം അവർക്ക് പരീക്ഷ എഴുതാൻ ബുർഖ അഴിച്ചുമാറ്റേണ്ടി വന്നു.

നാളെ മുതൽ ബുർഖ ധരിക്കരുതെന്ന് കോളേജ് അധികൃതർ ഞങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് പരീക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിഷയത്തിൽ ഞങ്ങളുടെ മാതാപിതാക്കൾ ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് പരാതി നൽകിയിട്ടുണ്ട്. ബുർഖ ധരിച്ച വിദ്യാർത്ഥിനികളെ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കാത്തത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്, ”ഒരു വിദ്യാർത്ഥിനി പറഞ്ഞു.

അതേസമയം സ്ത്രീകൾ ചെറിയ വസ്ത്രം ധരിച്ചാലാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും ഞങ്ങൾ പ്രശ്‌നം പരിശോധിച്ച് അതിനനുസരിച്ച് നടപടിയെടുക്കുമെന്നും തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി പറഞ്ഞു. കെവി രംഗ റെഡ്ഡി കോളേജിൽ നടന്ന വിഷയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

‘ഞങ്ങളുടേത് തികച്ചും മതേതര നയമാണ്. എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്. പക്ഷേ, ഒരാൾ ഹിന്ദു/ഇസ്ലാമിക ആചാരങ്ങൾക്കനുസരിച്ചുള്ള വസ്ത്രം ധരിക്കണം. യൂറോപ്യൻ സംസ്‌കാരം പിന്തുടരരുത്. നമ്മുടെ വസ്ത്രധാരണ സംസ്‌കാരത്തെ നാം ബഹുമാനിക്കണം. പ്രത്യേകിച്ച് സ്ത്രീകൾ ചെറിയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. അവർ കഴിയുന്നത്ര ശരീരം മറക്കണം- മന്ത്രി പറഞ്ഞു.