ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ(സിഎഎ) പ്രകാരം എത്ര പേര്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചുവെന്നതിന് രേഖ സൂക്ഷിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവരാവകാശ നിയമപ്രകാരം മഹാരാഷ്ട്രയിലെ അമരാവതി സ്വദേശി അജയ് ബോസ് നല്‍കിയ ഹരജിയിലാണ് കേന്ദ്രത്തിന്റെ മറുപടി. ( Centre says it does not maintain record of CAA applications )
|
2014 മാര്‍ച്ച് 11ന് സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം എത്ര പേര്‍ പൗരത്വത്തിന് അപേക്ഷിച്ചു എന്ന വിവരമാണ് അജയ് ബോസ് തേടിയത്. എന്നാല്‍, അത്തരമൊരു രേഖ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കി. കാരണം, 1955ലെ പൗരത്വ നിയമത്തിലും 2019ലെ സിഎഎയിലും പൗരത്വത്തിനുള്ള അപേക്ഷകളുടെ വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിന് വകുപ്പില്ല. 2005ലെ വിവരാവകാശ നിയമപ്രകാരം സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് വിവരങ്ങള്‍ നല്‍കാനാവില്ലെന്നും മറുപടിയില്‍ പറയുന്നു.
സിഎഎയുടെ പ്രയോജനം ലഭിക്കുന്ന മൊത്തം ആളുകളുടെ വിവരം ലഭ്യമാവില്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. 2019 ഡിസംബര്‍ 11ന് രാജ്യസഭയില്‍ നിയമം പാസാക്കുമ്പോള്‍, കോടിക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഏകദേശം 31,000 പേര്‍ക്ക് മാത്രമാണ് ഉടനടി ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ഒരു റിപോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്ന് അന്ന് തന്നെ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ അറിയിച്ചിരുന്നു.
2014 ഡിസംബര്‍ 31ന് മുമ്പ് അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിംകള്‍ ഒഴികെയുള്ള വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ളതാണ് സിഎഎ.





