22
Aug 2023
Wed
22 Aug 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി അറേബ്യയിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും ചൈനീസ് ഭാഷ നിര്‍ബന്ധ പാഠ്യവിഷയമാക്കി. സെക്കന്‍ഡറി വിഭാഗത്തിലെ എല്ലാ സ്‌കൂളുകളോടും ചൈനീസ് ഭാഷയായ മന്ദാരിന്‍ ആഴ്ചയില്‍ രണ്ട് ക്ലാസുകള്‍ പഠിപ്പിക്കാന്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായത്. ഈ അധ്യയന വര്‍ഷം മന്ദാരിന്‍ ഭാഷ പഠിപ്പിക്കുന്നതിന് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ നാലാമത്തെ പിരീഡ് നീക്കിവച്ചിട്ടുണ്ട്. ന്ദാരിന്‍ പഠിപ്പിക്കുന്നതിന് സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയവും ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന് സൗദി മന്ത്രിസഭ കഴിഞ്ഞ മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരുന്നു. 2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചൈനീസ് തലസ്ഥാനമായ ബീജിങില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സൗദി സ്‌കൂളുകളില്‍ മന്ദാരിന്‍ പഠിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

രാജ്യത്ത് രണ്ടാം ക്ലാസില്‍ മന്ദാരിന്‍ പഠനം ആരംഭിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്ന സമയത്താണ് പുതിയ തീരുമാനം പ്രഖ്യാപിച്ചതെന്ന് അറബിക് ദിനപത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങള്‍ക്ക് ഭാഷ പരിചയപ്പെടുത്തുന്നതിന് വിദ്യാഭ്യാസ, പരിശീലന രംഗങ്ങളില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

രാജ്യത്ത് 28,000 സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ സ്‌കൂളുകളുടെയും പ്രവേശന കവാടത്തിനു മുന്നില്‍ ക്ലാസുകള്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയം വ്യക്തമായി രേഖപ്പെടുത്തണമെന്ന് പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സമയക്രമം പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം സ്‌കൂളുകളുടെ പ്രവര്‍ത്തനം.

ഈ അധ്യയന വര്‍ഷം മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ എലിമെന്ററി സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നാലാം ക്ലാസില്‍ പഠിപ്പിക്കാനാണ് അനുമതി. രാജ്യത്ത് നടപ്പാക്കുന്ന സംയുക്ത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദയിലെയും ഉനൈസയിലെയും അല്‍ബുകൈരിയയിലെയും മൂന്നു സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സംയുക്ത വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും.