ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ കായംകുളത്തെ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സിപിഎം പുറത്താക്കി. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞദിവസം എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.
|
നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും നടപടിയെടുത്തത്.
കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖിൽ. നിഖിൽ തോമസിനെ അടിയന്തിരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു. ഇതിന് സംസ്ഥാന നേതൃത്വം അനുമതി നൽകുകയായിരുന്നു. അതേസമയം കേസില്‍ ഒളിവിലുള്ള നിഖിലിനെ പിടികൂടാന്‍ ഇതുവരെ പൊലീസിനായിട്ടില്ല.
ആലപ്പുഴ നഗരസഭാ കൗൺസിലർ എ ഷാനവാസിനെയും പുറത്താക്കിയെന്ന് സിപിഎം വാർത്താക്കുറിപ്പിൽ അറിയിച്ചു. ലഹരിക്കടത്ത് കേസിലാണ് ഷാനവാസിനെതിരായ നടപടി.





