ഉത്തർപ്രദേശിലെ ഹാഥ്രസിൽ മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 116 ആയി ഉയർന്നു. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. ആൾദൈവത്തിൻ്റെ പ്രാർഥനായോഗത്തിൽ പങ്കെടുക്കാൻ നൂറുകണക്കിനു പേരെത്തുകയും പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് വീഴുകയും ചവിട്ടേറ്റും ശ്വാസംമുട്ടിയും മരിക്കുകയുമായിരുന്നു.
|
സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനന്ത്രി നരേന്ദ്രമോദിയും ദുരന്തത്തിൽ അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 27 മരണമായിരുന്നു സ്ഥിരീകരിച്ചത്. മരണസംഖ്യ ഘട്ടം ഘട്ടമായി ഉയരുകയും വൈകീട്ടോടെ ആകെ മരണം 116 ആയെന്ന് അലിഗഡ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ ശലഭ് മതുർ അറിയിക്കുകയുമായിരുന്നു. ഭോലേ ബാബ എന്ന നാരായൻ സാകർ ഹരി എന്ന ആൾദൈവമാണ് പ്രാർഥനാ യോഗം സംഘടിപ്പിച്ചതെന്ന് ഇതിൽ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞു. നാരായൺ സാകർ ഹരി കാറിൽ കയറി പോവുന്നതുവരെ ജനക്കൂട്ടത്തെ പിരിഞ്ഞുപോവാതെ തടഞ്ഞുവച്ചതാണ് ചെറിയ ഇടത്ത് പെട്ടെന്ന് തിക്കുംതിരക്കുമുണ്ടാവാൻ കാരണമായതും വലിയ ദുരന്തത്തിന് വഴിവച്ചതെന്നും ഇവിടെ നിന്നുള്ള റിപോർട്ടുകൾ വ്യക്തമാക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





