09
Aug 2023
Tue
09 Aug 2023 Tue

സംഘടനാ നിരോധനത്തിന്റെ മുന്നോടിയായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ആരോഗ്യനിലയും ചികില്‍സയും സംബന്ധിച്ച റിപോര്‍ട്ട് തേടി ഡല്‍ഹി ഹൈക്കോടതി. ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇ അബൂബക്കര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് സിദ്ധാര്‍ഥ മൃദുല്‍ തലവനായ ബെഞ്ചാണ് ചികില്‍സ നല്‍കിയതിന്റെയടക്കമുള്ള പൂര്‍ണമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എയിംസില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കാനുള്ള വിചാരണ കോടതിയുടെ നിര്‍ദേശം നടപ്പാക്കണമെന്നാണ് തന്റെ കക്ഷിയുടെ ആവശ്യമെന്ന് ഇ അബൂബക്കറിന്റെ അഭിഭഷകന്‍ പറഞ്ഞു. ഹരജിക്കാരന്റെ നിലവിലെ ആരോഗ്യനിലയും എയിംസില്‍ നല്‍കിയ ചികില്‍സയുടെയും വിശദമായ രേഖ സമര്‍പ്പിക്കാനാണ് മെഡിക്കല്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്‍ഐഎയ്ക്കും കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്.

ഇ അബൂബക്കറിന് ജയിലില്‍ ചികില്‍സ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അപൂര്‍വ അര്‍ബുദബാധിതനായ ഇ അബൂബക്കര്‍ പ്രത്യേക പരിചരണത്തില്‍ ഇരിക്കെയായിരുന്നു സംഘടനാ നിരോധനത്തിന്റെ മുന്നോടിയായി വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. അര്‍ബുദത്തിന് പുറമേ ഒട്ടേറെ അസുഖങ്ങളും ഉണ്ടെന്നും വീട്ടുതടങ്കലില്‍ ആക്കി ചികില്‍സ തേടാന്‍ അനുമതി നല്‍കണമെന്നും ഇ അബൂബക്കര്‍ നേരത്തേ കോടതിയോട് അപേക്ഷിച്ചിരുന്നു.

എന്നാല്‍ വീട്ടുതടങ്കല്‍ ആവശ്യം നിരസിച്ച കോടതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. സ്ഥിരമായി പരിശോധിച്ച് ഇ അബൂബക്കറിന് മികച്ച ചികില്‍സ ഉറപ്പുവരുത്തണമെന്ന് ഫെബ്രുവരിയില്‍ ഹൈക്കോടതി തിഹാര്‍ ജയില്‍ മെഡിക്കല്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക