രണ്ടുവര്‍ഷം മുമ്പ് സഹപ്രവര്‍ത്തകയെ കൊന്ന് കനാലില്‍ തള്ളുകയും വിവരം മറ്റാരും അറിയാതിരിക്കാന്‍ നിരന്തരം കള്ളക്കഥ മെനയുകയും ചെയ്തുവന്ന ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ കൃത്യം നടത്തി രണ്ടുവര്‍ഷത്തിനു ശേഷം പിടിയില്‍. സുരേന്ദ്ര റാണ(42)എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ മോന യാദവിന്റെ സഹോദരി പ്രതീക്ഷ കൈവിടാതെ നടത്തിയ നിരന്തരപരിശ്രമമാണ് പ്രതിയെ പിടികൂടാന്‍ കാരണമായത്.
|
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായിരുന്നു മോന യാദവ്. മൂന്നു സഹോദരിമാരായിരുന്നു തങ്ങളെന്ന് മോനയുടെ സഹോദരി പറയുന്നു. കൂട്ടത്തില്‍ ഏറ്റവും ഇളയവളായിരുന്നു മോ ണാ. യുപി പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു തങ്ങളുടെ പിതാവ്. 2011ല്‍ പിതാവ് വെടിയേറ്റു മരിച്ചു. മോനയെ ഐഎഎസുകാരിയാക്കണമെന്നതായിരുന്നു പിതാവിന്റെ ലക്ഷ്യം. പിതാവിന്റെ മരണശേഷം മോന ഇതിനായി പരിശ്രമിച്ചു.
2014ല്‍ മോന യാദവിന് ഡല്‍ഹി പൊലീസില്‍ ജോലി ലഭിച്ചു. കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യവെ ഇവിടെ വച്ചാണ് മോന യാദവ് ഹെഡ് കോണ്‍സ്റ്റബിളായ സുരേന്ദ്ര റാണയെ പരിചയപ്പെടുന്നത്. 2020ല്‍ മോനയ്ക്ക് ഉത്തര്‍പ്രദേശ് പൊലീസില്‍ ജോലി കിട്ടി. മുഖര്‍ജി നഗറില്‍ താമസിച്ചുകൊണ്ട് മോന യുപിഎസ്‌സി, സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. 2021ല്‍ മോനയെ കാണാതായി. സുരേന്ദ്ര റാണയോട് മോനയെക്കുറിച്ച് വിവരം വല്ലതുമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ കൈമലര്‍ത്തുകയാണ് ചെയ്്തതെന്ന് മോനയുടെ സഹോദരി പറയുന്നു. 2021 ഒക്ടോബറില്‍ മോനയുടെ സഹോദരി മുഖര്‍ജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ മിസ്സിങ് പരാതി നല്‍കി. സുരേന്ദ്രയും ഈ സമയം അവരെ അനുഗമിച്ചിരുന്നു.
ഇതിനു ശേഷം മോന ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ സുരേന്ദ്ര ശ്രമിച്ചു. ഇതിനായി ഭാര്യാ സഹോദരനെക്കൊണ്ട് മോനയുടെ വീട്ടിലേക്ക് അരവിന്ദ് എന്ന പേരില്‍ ഫോണില്‍ വിളിപ്പിച്ചു. മോനയും താനും വിവാഹിതരായെന്നും തന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ സമ്മതമില്ലാത്തതിനാലാണ് മോനയും താനും ഒളിച്ചുതാമസിക്കുന്നതെന്നും ഇയാള്‍ പറയുകയുണ്ടായി. എന്നാല്‍ ഫോണ്‍ കോള്‍ തങ്ങളില്‍ സംശയം ജനിപ്പിച്ചുവെന്ന് മോനയുടെ സഹോദരി പറഞ്ഞു. വിദ്യാസമ്പന്നയായ മോനയ്ക്ക് തങ്ങള്‍ യാതൊരു നിയന്ത്രണവും വച്ചിരുന്നില്ലെന്നും ഇത്തരമൊരു കാരണംമൂലം അവള്‍ തങ്ങളോട് മിണ്ടാതിരിക്കില്ലെന്നുമുള്ള ബോധ്യമായിരുന്നു ഇതിനു കാരണം. ഇതിനിടെ മോനയുമായി സംസാരിച്ചുവെന്ന് വരുത്തി തീര്‍ക്കാന്‍ സുരേന്ദ്ര എഡിറ്റ് ചെയ്ത ഏതാനും വോയ്‌സ് റെക്കോഡുകളും യുവതിയുടെ കുടുംബത്തെ കേള്‍പ്പിച്ചു.
ഇതിനിടെ മോനയുടെ എടിഎം കാര്‍ഡ് വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചുവെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചു. എടിഎം കാര്‍ഡ് ഉപയോഗിച്ച അഞ്ചു സംസ്ഥാനങ്ങളിലും മോനയുടെ സഹോദരി എത്തി. മോനയുടെ എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ എടിഎമ്മില്‍ ഹെല്‍മറ്റ് ധരിച്ച യുവാവ് കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിക്കുകയുണ്ടായി. ഇതിനിടെ മോന കര്‍ണാടകയിലുണ്ടെന്ന വിവരം ലഭിച്ചു. സ്‌കൂള്‍ അധ്യാപികയായ മോനയുടെ സഹോദരിക്ക് ലീവ് കിട്ടാത്തിനാല്‍ സ്‌കൂള്‍ ഇല്ലാത്ത ദിവസം മാത്രമായിരുന്നു ഈ യാത്രകള്‍.
സുരേന്ദ്ര നല്‍കുന്ന വിവരം അനുസരിച്ച് മോനയുണ്ടെന്ന് പറയുന്ന സ്ഥലങ്ങളില്‍ ചെല്ലുകയും അവിടെ നിന്ന് നിരാശയോടെ മടങ്ങുകയും വസ്ത്രം പോലും മാറാതെ പിറ്റേദിവസം രാവിലെ സ്‌കൂളില്‍ ജോലിക്കു കയറുകയുമാണ് മോ ണയുടെ സഹോദരി ചെയ്തിരുന്നത്. ഇതിനിടെ മോ ണ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മോനയുടെ പേരില്‍ സുരേന്ദ്ര ഒരു യുവതിക്ക് കോവിഡ് വാക്‌സിന്‍ എടുപ്പിക്കുകയും ഈ സര്‍ട്ടിഫിക്കറ്റ് കുടുംബത്തെ കാണിക്കുകയും ചെയ്തു. ഇതിനിടെ തങ്ങള്‍ക്ക് സുരേന്ദ്രയുടെ മേല്‍ സംശയം ബലപ്പെട്ടു. എന്നാല്‍ യാതൊരുവിധ തെളിവും തങ്ങളുടെ കൈവശമുണ്ടായിരുന്നില്ല. മുഖര്‍ജി നഗര്‍ പൊലീസില്‍ സമീപിച്ചപ്പോള്‍ മോന ഒളിച്ചോടിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നും സഹോദരി പറയുന്നു. എന്നാല്‍ തങ്ങള്‍ മോനയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു.
പരാതി നല്‍കി എട്ടുമാസത്തിനു ശേഷം പൊലീസ് മിസ്സിങ് കേസെടുത്തെങ്കിലും യാതൊരുവിധ ഫലവും കണ്ടില്ല. രണ്ടുമാസം മുമ്പ് മോനയുടെ സഹോദരി ഡല്‍ഹി പൊലീസ് കമ്മീഷണറെ സമീപിച്ചു വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയും അന്വേഷണത്തില്‍ മോനയെ സുരേന്ദ്ര കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയെന്ന് കണ്ടെത്തി. വിവാഹിതനായ പ്രതി മോനയോട് വിവാഹാഭ്യര്‍ഥന നടത്തുകയും യുവതി ഇതു നിരസിക്കുകയും ചെയ്തതാണ് കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 2021ലായിരുന്നു പ്രതി യുവതിയെ കൊന്ന് മൃതദേഹം കനാലില്‍ തള്ളിയത്. മോനയുടെ മൃതദേഹം കണ്ടെത്തി അന്ത്യകര്‍മങ്ങള്‍ ചെയ്യുകയും പ്രതി സുരേന്ദ്രയ്ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയുമാണ് കുടുംബത്തിന്റെ ഇനിയുള്ള ലക്ഷ്യം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





