ആൺകുട്ടി ജനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഭാര്യ പ്രസവിച്ച ഇരട്ട പെൺകുട്ടികളെ ജനിച്ചു മൂന്നാംദിവസം കൊന്നു കുഴിച്ചുമൂടി പിതാവ്. ഡൽഹിയിലാണ് ക്രൂരമായ സംഭവം. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട നീരജ് സോളങ്കി(32)എന്നയാളെ പോലീസ് ഹരിയാനയിൽ നിന്ന് പിടികൂടി.
|
ഡൽഹിയിലെ സുൽത്താൻപുരിയിലായിരുന്നു നീരജ് സോളങ്കിയും ഭാര്യ പൂജ സോളങ്കിയും താമസിച്ചിരുന്നത്. മെയ് 30ന് ഹരിയാനയിലെ റോഹ്തക് ആശുപത്രിയിൽ വച്ച് പൂജ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. ജൂൺ മൂന്നിനാണ് പ്രതി തന്റെ മക്കളെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ പൂജയുടെ സഹോദരൻ സുൽത്താൻപൂരി പോലീസിൽ ഫോൺ വിളിച്ചു പരാതി നൽകുകയായിരുന്നു. കൊലപാതകശേഷം രക്ഷപ്പെട്ട നീരജ് പോലീസ് പിടിക്കാതിരിക്കാൻ നിരന്തരം മൊബൈൽ ഫോണുകളും സിമ്മും ഒളിയിടങ്ങളും മാറിയിരുന്നു.
മൂന്നുദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് പിതാവ് കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചുമൂടിയത്. കൊലപാതക വിവരം അറിഞ്ഞതോടെ പോലീസ് മജിസ്ട്രേറ്റിന്റെ അനുമതിയോടെ ശ്മശാനത്തിൽ നിന്ന് കുട്ടികളുടെ മൃതദേഹങ്ങൾ പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടത്തിനു ശേഷം അവ അമ്മാവന് വിട്ടുനൽകുകയും ചെയ്തു.
ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ നീരജ് തന്റെ കെട്ടിടങ്ങളിൽ നിന്ന് ലഭിക്കുന്ന വാടക തുകയിലാണ് ജീവിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കു പിന്നാലെ നിരവധി ഇടങ്ങളിലെത്തിയ പോലീസ് ഒടുവിൽ റോഹ്തക്കിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യംചെയ്യലിൽ നീരജ് കുറ്റസമ്മതം നടത്തി.


