ഇംഫാൽ: മണിപ്പൂരിൽ ഭൂരിപക്ഷമായ മെയ്‌തോയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരേ ഗോത്രവിഭഗങ്ങൾ നടത്തിവന്ന പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ രാത്രി ഇംഫാൽ, ചുരാചന്ദ്പുർ, കാങ്‌പോക്പി മേഖലകളിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് മണിപ്പൂരിലെ എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു.
|
ഇംഫാൽ വെസ്റ്റ്, കാക്ചിങ്, തൗബാൾ, ജിരിബാം, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചിൽ കൂടുതൽ പേർ ഒത്തു കൂടുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്.
ചുരാചന്ദ്പൂരിലെ തോർബങ്ങിൽ നടന്ന ഗോത്രവിഭാഗമായ ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധ റാലി നടത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാർ ഏറ്റുമുട്ടിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് നിരവധി വീടുകൾ ആക്രമിക്കപ്പെട്ടു. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ മേഖലകളിലാണ് സംഘർഷം കൂടുതൽ ശക്തമെന്നും, സംഘർഷ ബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായും മണിപ്പൂർ ഡിജിപി അറിയിച്ചു.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് അഭയാർഥികളായ 4000 ഓളം പേർക്ക് സൈനിക ക്യാമ്പുകളിൽ താവളമൊരുക്കിയിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





