06
Oct 2023
Wed
06 Oct 2023 Wed

ആശുപത്രി ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ നടപടിയെ അപലപിച്ച് ലോക രാജ്യങ്ങള്‍; 100 മില്യണ്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ഗസ്സയിലെ ആശുപത്രി ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ നടപടിയെ അപലപിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് നടുക്കം രേഖപ്പെടുത്തി. ആക്രമണത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്താതെ ട്വിറ്ററില്‍ പ്രതികരിച്ച ഗുട്ടറസ് നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ ഭയന്നുപോയെന്ന് പ്രതികരിച്ചു. കാനഡയും ഫ്രാന്‍സും വിവിധ അറബ് രാജ്യങ്ങളും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

അതേസമയം, ഗസ്സക്ക് 100 മില്യണ്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി രാജ്യങ്ങള്‍. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോര്‍ദാന്‍ പ്രതികരിച്ചു.

അതിനിടെ, ആശുപത്രി ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാന്‍ ജോര്‍ദന്‍ തീരുമാനിച്ചു. ബൈഡന്‍, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, ഫലസ്തീന്‍ അതോരിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോര്‍ദന്‍ റദ്ദാക്കിയത്.

ഇന്നലെ രാത്രിയോടെയാണ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിനു കീഴിലുള്ള ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി അല്‍ അറബ് ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്. സംഭവത്തില്‍ 500 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ആയിരക്കണക്കിന് പേര്‍ ചികിത്സ തേടിയ ആശുപത്രിയാണിത്.

എന്നാല്‍ ആശുപത്രി ആക്രമിച്ചിട്ടില്ലെന്നാണ് ഇസ്രായേല്‍ വാദം. ഫലസ്തീന്‍ സംഘടനകള്‍ തന്നെയാണ് ആശുപത്രി ആക്രമിച്ചതെന്നാണ് ഇസ്രായേല്‍ വാദം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക