അഹമ്മദാബാദ്: ഗുജറാത്തിലെ ചിഖോദ്രയില്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പോയി മുസ്ലിം യുവാവിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നു. (Gujarat: Angry with Muslims Playing Well, Pro-Hindutva Locals Lynch Muslim Man at Cricket Match) ടൂര്‍ണമെന്റില്‍ മുസ്ലിംകള്‍ നന്നായി കളിച്ചതില്‍ പ്രകോപിതരായാണ് ആക്രണമെന്ന് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്തു.
|
സല്‍മാന്‍ വൊഹ്ര (23) ആണ് ജൂണ്‍ 22ന് ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുജറാത്തിലെ പോള്‍സണ്‍ കോമ്പൗണ്ടില്‍ താമസിക്കുന്ന സല്‍മാന്‍ തുണിക്കച്ചവടക്കാരനായിരുന്നു. ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ കാണാനാണ് സല്‍മാന്‍ പോയത്. രണ്ടുമാസം മുമ്പ് മാത്രം വിവാഹിതനായ സല്‍മാന്റെ ഭാര്യ മഷിറ ഒരു മാസം ഗര്‍ഭിണിയാണെന്നും സല്‍മാന്റെ അമ്മാവനായ നുഅ്മാന്‍ അന്‍വര്‍ വൊഹ്ര ദി ക്വിന്റിനോട് പറഞ്ഞു.
ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും മുസ്ലിംകള്‍ കൂടുതലുള്ള ടീമുകളാണ് നന്നായി കളിച്ചത്. മുസ്ലിംകള്‍ കൂടുതലുള്ള ടീം വിജയിച്ചാല്‍ സംഘര്‍ഷമുണ്ടാകുമെന്ന നേരത്തേ തന്നെ ഊഹാപോഹം പ്രചരിച്ചിരുന്നതായി സാമൂഹ്യപ്രവര്‍ത്തകനായ ആസിം ഖെഡ്വാല പറഞ്ഞു. ഫൈനലില്‍ കളിക്കുന്ന രണ്ട് ടീമുകളില്‍ ഒന്നില്‍ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു.
മുസ്ലിംകള്‍ കൂടുതലുള്ള ടീം നന്നായി കളിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് ജയ്ശ്രീരാം വിളികള്‍ ഉയര്‍ന്നു. കൂവി തോല്‍പ്പിക്കാനായിരുന്നു ശ്രമമെന്ന് കാണികളില്‍ ചിലര്‍ പറഞ്ഞു. 5000ത്തോളം ആളുകളുള്ള ജനക്കൂട്ടത്തില്‍ കേവലം 500നടുത്ത് മുസ്ലിംകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ബൈക്ക് പാര്‍ക്ക് ചെയ്തതുമായ ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിന്നാണ് പ്രശ്ങ്ങള്‍ ആരംഭിച്ചത്. ഒരു സംഘം യുവാക്കാള്‍ സല്‍മാന്റെ ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നു. തര്‍ക്കം മുറുകിയതോടെ അവിടെനിന്ന് പോയ സംഘം ഏതാനും ആളുകളെക്കൂട്ടി വീണ്ടും തിരിച്ചെത്തി സല്‍മാനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. സല്‍മാന്റെ ചെവി കടിച്ചു മുറിച്ചെടുത്ത ആള്‍ക്കൂട്ടം കത്തി കൊണ്ട് നടത്തിയ ആക്രമണത്തില്‍ കിഡ്‌നിക്കും പരിക്കേറ്റതായി അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞു.
ആള്‍ക്കൂട്ടം സല്‍മാനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സല്‍മാന്റെ ചലനമറ്റപ്പോള്‍ മാത്രമാണ് ആള്‍ക്കൂട്ടം തല്ലുന്നത് നിര്‍ത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ശേഷം ചിലര്‍ ചേര്‍ന്ന് സല്‍മാനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, രക്ഷിക്കാനായില്ല.
സല്‍മാനെ കൂടാതെ മറ്റു രണ്ട് മുസ്ലിം യുവാക്കളും ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. അതില്‍ ഒരാള്‍ക്ക് ശരീരത്തില്‍ 17 തുന്നുകളും മറ്റൊരാള്‍ക്ക് ഏഴ് തുന്നുകളുമുണ്ട്. മരിച്ചതിന്റെ അടുത്ത ദിവസമാണ് സംഭവത്തില്‍ ആനന്ദ് റൂറല്‍ പോലീസ് കേസ് എടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ഇതിനോടകം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
എന്നാല്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ സംഘപരിവാര പ്രവര്‍ത്തകരായ വിശാലിനെയും ശക്തിയെയും പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മേഹുല്‍ ദിനേശ് പരമര്‍, കിരണ്‍ മഫത് പരമര്‍, മഹേന്ദ്ര രമേശ് വഗേല, കേതന്‍ മഹേന്ദ്ര പട്ടേല്‍, അക്ഷയ് നരസിംഹ പര്‍മര്‍, രതിലാല റായ്സിങ് പര്‍മര്‍, വിജയ് മംഗള്‍ പര്‍മര്‍, മുകേഷ് രാജേഷ് പര്‍മര്‍, രാകേഷ് ബാബു പര്‍മര്‍, വിജയ് ഝാഗന്‍ പര്‍മാരന്ത് കേതന്‍ ഭാരത് പര്‍മര്‍ എന്നിവരാണ് ഇപ്പോള്‍ റിമാന്റിലുള്ളത്.





