28
Feb 2023
Sat
28 Feb 2023 Sat

മുംബൈ: ജയ് ശ്രീറാം മുഴക്കി ദർഗയ്ക്കുനേരെ പടക്കമെറിഞ്ഞ് പൊട്ടിച്ച് ഹിന്ദുത്വവാദികൾ. മഹാരാഷ്ട്രയിലെ ഖോലാപൂരിലുള്ള വിശാൽഗഡിലെ ഹസ്രത്ത് മാലിക് റിഹാൻ ദർഗയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാഴ്ച മുമ്പ് ശിവരാത്രി ആഘോഷങ്ങൾക്കിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. പടക്കമെറിഞ്ഞത് കൂടാതെ ദർ​ഗയ്ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്ത സംഘം തീർഥാടനകേന്ദ്രം പൂട്ടണമെന്നും ആവശ്യപ്പെട്ടു.

കാവി തൊപ്പിയും ഷാളും ധരിച്ചയാൾ ദർഗയ്ക്കു നേരെ റോക്കറ്റ് പടക്കം വച്ച് കത്തിച്ചുവിടുന്നത് വിഡിയോയിൽ വ്യക്തമാണ്. മഹാരാഷ്ട്രയിലെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഹസ്രത്ത് മാലിക് റിഹാൻ ദർഗയിൽ പടക്കം പോയി വീണ് പൊട്ടിത്തെറിക്കുമ്പോൾ കാവിഷാളും തൊപ്പിയും ധരിച്ച് പിന്നിൽ നിന്ന നൂറോളം ഹിന്ദുത്വവാദികൾ ജയ് ശ്രീറാം മുഴക്കി കൈയുയർത്തി ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം.

പൊലീസുകാർ നോക്കിനില്‍ക്കെയാണ് അക്രമികള്‍ ദര്‍ഗയ്ക്കു പുറത്ത് അഴിഞ്ഞാടിയത്. ദിവസവും നൂറുകണക്കിനു സന്ദർശകരും വിശ്വാസികളുമാണ് ഇവിടെയെത്തുന്നത്. ഇവിടെ കാവിക്കൊടി ഉയര്‍ത്തുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യൽമീഡിയയിൽ ആഘോഷമായി പങ്കുവച്ചിരിക്കുന്നത്.