21
Dec 2023
Thu
21 Dec 2023 Thu

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരെ തടവറയിൽ സന്ദർശിച്ച് ഇന്ത്യൻ നയതന്ത്രപ്രതിനിധി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ബാഗ്ചിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡിസംബർ മൂന്നിനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ സന്ദർശിക്കാൻ ഇന്ത്യൻ അംബാസഡർക്ക് ഖത്തർ അനുമതി നൽകിയത്. തടവുകാരുടെ കുടുംബത്തിൽ നിന്നും തടവുകാരുടേതുമായി രണ്ട് അപ്പീലുകളാണ് വധശിക്ഷയ്ക്കെതിരേ സമർപ്പിച്ചിട്ടുള്ളതെന്നും അവർക്ക് നിയമസഹായം നൽകി വരികയാണെന്ന് മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിലെ അൽ ധഹ്രയിലെ കമ്പനിയിലെ ജീവനക്കാരായ എട്ടുപേർക്കാണ് ഒക്ടോബറിൽ ഖത്തർ കോടതി വധശിക്ഷ വിധിച്ചത്. ഇസ്രായേലിന് രാജ്യരഹസ്യം ചോർത്തിയ കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയതെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

ക്യാപ്റ്റൻ സൗരഭ് വശിഷ്ട്, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, കമാൻർ സുഗുനാകർ പകാല, കമാൻഡർ പുരനേന്ദു തിവാരി, കമാൻഡർ സഞ്ജീവ് ഗുപ്ത, കമാൻഡർ അമിത് നാഗപാൽ, നാവികനായ രാഗേഷ് എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ദുബയിൽ യുഎൻ ആഗോള കാലാവസ്ഥാ ഉച്ചകോടിക്കിടെ ഖത്തർ മീർ ശൈഖ് തമീം ബിൻ ഹമദും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമം അടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തിരുന്നതായി അരിന്ദം ബാഗ്ജി പറഞ്ഞു.