തെലുഗ് സിനിമാ നിർമാതാവിന്റെ മരുമകന്റെ 2 കോടി രൂപ വിലമതിക്കുന്ന പോർഷേ കളവ് പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് മികച്ച ശമ്പളം വാങ്ങുന്ന ഐടി ജീവനക്കാരൻ. ആഡംബര കാറുകളോടുള്ള പ്രിയമാണ് ഐടി ജീവനക്കാരനെ മോഷണത്തിന് പ്രേരിപ്പിച്ചത്. എം സായി കിരൺ എന്ന ഐടി ജീവനക്കാരനാണ് ജൂബിലി ഹിൽസ് പൊലീസിന്റെ പിടിയിലായത്. ഇയാൾ സ്ഥിരം കള്ളനാണെന്ന് പൊലീസ് പറഞ്ഞു.
|
ഒക്ടോബർ 13നാണ് ആഡംബര കാർ മോഷണം പോയത്. കാറുടമയായ അർചിത് റെഡ്ഡി ജിമ്മിലെ വർക്കൗട്ടിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് കാർ നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിലെത്തിയ അജ്ഞാതൻ വാഹനവുമായി കടക്കുന്നത് കണ്ടെത്തി. വാഹനം പോയ റൂട്ടിലെ മറ്റു സിസിടിവി ദൃശ്യങ്ങളിലും ഇയാൾ കാറുമായി പോവുന്നത് കണ്ടു. തുടർന്ന് കെബിആർ പാർക്ക് ജങ്ഷനിൽ വച്ച് ട്രാഫിക് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പോർഷേ കാറിന്റെ താക്കോൽ വാഹനത്തിനുള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഡോർ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതും കള്ളന് വാഹനം മോഷ്ടിക്കുന്നത് ഗുണകരമായി. പ്രതി ആഡംബര കാറുകൾ മോഷ്ടിക്കുകയും ഇന്ധനം തീരുന്നതു വരെ ഓടിച്ചശേഷം വാഹനം ഉപേക്ഷിച്ചു കടക്കുകയും ചെയ്യുന്നത് ശീലമാക്കിയ ആളാണെന്ന് ജൂബിലി ഹിൽസ് ഇൻസ്പെക്ടർ എസ് വീര ശേഖർ പറഞ്ഞു.





