|
ന്യൂഡൽഹി: ജയ്പൂർ സ്‌ഫോടന കേസിൽ വധശിക്ഷയ്ക്ക വിധിക്കപ്പെട്ട നാലു മുസ്ലിം യുവാക്കളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ വെള്ളിയാഴ്ച നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. കേസിനുവേണ്ടി സർക്കാർ നിയോഗിച്ചിരുന്ന അഡ്വ. രാജേന്ദ്ര യാദവിനെ നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു.
കുറ്റക്കവാളികൾക്ക് ഏറ്റവും വലിയ ശിക്ഷ നൽകണമെന്നാണ് സർക്കാരിന്റെ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് ഹർജി സമർപ്പിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ചീഫ് സെക്രട്ടറി ഉഷാ ശർമ്മ, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് കുമാർ, ഡിജിപി ഉമേഷ് മിശ്ര, അഡീഷണൽ ഡയറക്ടർ ജനറൽ, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി അശോക് റാത്തോഡ്, ഇന്റലിജൻസ് എഡിജി എസ് സെൻഗ്തിർ എന്നിങ്ങനെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
71 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2008ലെ ജയ്പൂർ സ്‌ഫോടന കേസിലെ എല്ലാ പ്രതികളെയും തെളിവുകളുടെ അഭാവവും അന്വേഷണത്തിലെ വീഴ്ചയും ചൂണ്ടിക്കാണിച്ചുക്കൊണ്ട് ബുധനാഴ്ചയാണ് രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. 2019ൽ ജില്ലാ കോടതി പ്രതികളായ സർവാർ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുർ റഹ്മാൻ, സൽമാൻ എന്നിവർക്ക് വധ ശിക്ഷ വിധിച്ചിരുന്നു.





