ആലുവ: കർക്കടക വാവുബലിയോടനുബന്ധിച്ച് പിതൃമോക്ഷ പുണ്യം തേടി സംസ്ഥാനത്തെ പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ഭക്തജനപ്രവാഹം. ഇന്ന് പുലർച്ചെ 2 മണി മുതൽ ആരംഭിച്ച തർപ്പണ ചടങ്ങുകൾ വൈകിട്ട് 3 മണി വരെ നീണ്ടുനിൽക്കും.
|
തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം കടപ്പുറം, വർക്കല പാപനാശം തുടങ്ങിയ പുണ്യതീർത്ഥ കേന്ദ്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പെരിയാറിന്റെ തീരത്തുള്ള ആലുവ മണപ്പുറത്തും വിപുലമായ സൗകര്യങ്ങളാണ് തർപ്പണത്തിനായി ഒരുക്കിയിട്ടുള്ളത്. മണപ്പുറത്ത് സജ്ജീകരിച്ചിട്ടുള്ള 40 താൽക്കാലിക ബലിത്തറകളിൽ പുലർച്ചെ തന്നെ ചടങ്ങുകൾ ആരംഭിച്ചു. ബലിതർപ്പണത്തിനെത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം കൊച്ചി മെട്രോ രാത്രി 12 മണി മുതൽ സർവീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിനിന്നതിനാൽ മണപ്പുറത്തെ ചെളികെട്ടിയ അന്തരീക്ഷം ഒഴിഞ്ഞത് ഭക്തർക്ക് ഏറെ ആശ്വാസമായി.
ക്ഷേത്ര ദർശനത്തിനായി ഒരേസമയം 500 പേർക്ക് വരിനിൽക്കാൻ കഴിയുന്ന വലിയ പന്തലാണ് ദേവസ്വം ബോർഡ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സുഗമമായ യാത്രയ്ക്കായി മണപ്പുറത്തെ നടവഴികൾ ബാരിക്കേഡുകൾ ഉപയോഗിച്ച് തിരിച്ചു. പെരിയാറിൽ ഇറിഗേഷൻ വകുപ്പ് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും, ശക്തമായ അടിയൊഴുക്കുള്ളതിനാൽ ഭക്തർ അധികൃതരുടെ സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മഴയോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഉണ്ടായാൽ പുഴയോരത്തുനിന്നുള്ള തർപ്പണം മുകളിലേക്ക് മാറ്റാനുള്ള ബദൽ സംവിധാനങ്ങളും സജ്ജമാണ്.
ഇതിന് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വാവുബലി തർപ്പണത്തിനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Tags: Karkidaka Vavu Bali, Aluva Manappuram, Thiruvallam Parasurama Temple, Varkala Papanasam, Pitru Tharpanam, Kerala News, Festivals Kerala, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





