29
Feb 2024
Tue
29 Feb 2024 Tue
kejriwal house ED raid

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറിയുടെയും ആം ആദ്മി പാർട്ടിയുമായി ബന്ധമുള്ള ചിലരുടെയും സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലുമായി 12 ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാർ, മുൻ ഡൽഹി ജൽ ബോർഡ് അംഗം ശലഭ് കുമാർ എന്നിവരെ കൂടാതെ മറ്റ് ചിലരുടെയും സ്ഥലങ്ങളിൽ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ബിഭാവിനും ശലഭിനും പുറമെ പാർട്ടിയുടെ രാജ്യസഭാംഗം കൂടിയായ എഎപി ട്രഷറർ എൻഡി ഗുപ്തയുടെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ ഏജൻസി അയച്ച അഞ്ചാമത്തെ സമൻസ് കെജ്‌രിവാൾ ഒഴിവാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇഡിയുടെ പുതിയ നീക്കം.

ഡിജെബിയുടെ ടെൻഡർ നടപടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ്. സിബിഐയുടെയും ഡൽഹി സർക്കാരിൻ്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെയും (എസിബി) എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഡിജെബിയുടെ ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ ഇഡി അന്വേഷിക്കുന്നത്.

സാങ്കേതിക യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെ 38 കോടിയുടെ അനധികൃത കരാർ കമ്പനിക്ക് നൽകിയെന്നും വ്യാജരേഖകൾ സമർപ്പിച്ച് ലേലം നേടിയെന്നും ആരോപണമുയർന്നിരുന്നു.

അന്നത്തെ ഡിജെബി ചീഫ് എൻജിനീയറായിരുന്ന ജഗദീഷ് കുമാർ അറോറ 38 കോടി രൂപയ്ക്ക് എൻകെജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ഡിജെബിയിൽ കരാർ നൽകിയെന്നാണ് എഫ്ഐആർ ആരോപിക്കുന്നത്.