16
Dec 2023
Sat
16 Dec 2023 Sat

കേരളീയം സാംസ്കാരിക പരിപാടിയുടെ ഭാഗമായി കേരളസർക്കാർ അവതരിപ്പിച്ച ലിവിങ്ങ് മ്യൂസിയം ഇപ്പോഴും നിലനിന്നുകൊണ്ടിരിക്കുന്ന വൈകൃതമനോഭാവത്തിന്റെ സൃഷ്ടിയാണെന്ന് ഗോത്രഗവേഷകനായ പ്രേംകുമാർ. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം വേദി ‘തിര’യിൽ നടന്ന ‘ഗോത്രീയത സർഗാത്മകതയുടെസമകാലം’ എന്ന സെഷനിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. കാലങ്ങളോളം ദലിത് സാഹിത്യങ്ങളുടെ ഭാഗമായി മാത്രം പരിഗണിച്ചുപോന്നിരുന്ന ഗോത്രീയതക്ക് ഗോത്രസാഹിത്യങ്ങളുടെ വരവ് പുതിയ അസ്തിത്വമാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോത്രസാഹിത്യവും മുഖ്യധാര സാഹിത്യങ്ങളുടെ തിരസ്കരണ സ്വഭാവങ്ങളും മലയാള സാഹിത്യത്തിലെ പരിണാമങ്ങളും ചർച്ചചെയ്യപ്പെട്ട വേദിയിൽ പ്രമുഖ ഗോത്ര സാഹിത്യക്കരായ പി. ശിവലിംഗൻ, ധന്യ വേങ്ങച്ചേരി, അജിത് ശേഖരൻ എന്നിവർ സംബന്ധിച്ചു. മലയാള സാഹിത്യം വിശാലമായി വികസിച്ച് ഗോത്ര സാഹിത്യത്തെയും കീഴാള സാഹിത്യത്തെയും ഉൾകൊള്ളുന്ന കേരള സാഹിത്യം എന്ന നിലയിലേക്ക് പരിവർത്തിക്കപ്പെട്ടിട്ടുണ്ടെന്ന് ശിവലിംഗൻ അഭിപ്രായപ്പെട്ടു. കാവുകളും സാംസ്കാരിക ചിഹ്നങ്ങളുമെല്ലാം ഹൈന്ദവവത്കരിക്കപ്പെടുന്ന കാലത്ത് ഗോത്ര സാഹിത്യങ്ങൾ പറഞ്ഞുവെക്കുന്നത് കൃത്യമായ രാഷ്ട്രീയമാണെന്ന് ധന്യ വേങ്ങച്ചേരി കൂട്ടിച്ചേർത്തു.