ഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവ വനിതാ ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു.(Kolkata Rape-murder case: West Bengal Governor will meet Amit Shah today) കൊല്‍ക്കത്തയില്‍ ഇന്നലെ അര്‍ധരാത്രിയും തുടര്‍ന്ന പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമാവുകയാണ്.
|
പ്രതിഷേധം വ്യാപിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് സമയം തേടി. കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും ഗവര്‍ണര്‍ കാണും. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി താറുമാറായെന്ന റിപോര്‍ട്ടാണ് ഗവര്‍ണര്‍ നല്‍കുകയെന്നാണ് അറിയുന്നത്. അവസരം മുതലെടുത്ത് ബിജെപിയുടെ ബദ്ധവൈരിയായ മമതമ ബാനര്‍ജിയെ താഴെയിറക്കാന്‍ കേന്ദ്രം ശ്രമിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
പശ്ചിമബംഗാളിലും പുറത്തും മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രതികളെ സംരക്ഷിക്കുന്നതായ ആരോപണങ്ങള്‍ക്കിടെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം ആളിക്കത്തുന്നത്.
കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് തനിക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടമായെന്ന് പ്രതികരിച്ചിരുന്നു. മകള്‍ക്ക് നീതി ലഭിക്കാന്‍ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് ഇവര്‍ പറയുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പത്മ അവാര്‍ഡ് ജേതാക്കളായ ഡോക്ടര്‍മാര്‍ കത്ത് നല്‍കി. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയില്‍ ആശങ്കയെന്ന് ഡോക്ടര്‍മാര്‍ കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം നിയമം വേണമെന്നും കത്തില്‍ ആവശ്യം ഉയര്‍ന്നു.
സ്വമേധയാ കേസെടുത്തു സുപ്രിംകോടതി
ആഗസ്ത് 9ന് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് സ്വമേധയാ ക്രമിനല്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ ഉത്തരവിട്ടത്. ചൊവ്വാഴ്ച്ച രാവിലെ 10.30ന് ജസറ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിക്കും.
ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുന്നത് അപൂര്‍വ്വമാണ്. അഖിലേന്ത്യാ തലത്തില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച നിര്‍ണായക ഇടപെടല്‍ സുപ്രിംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായേക്കും.





