ബംഗളുരു: കർണ്ണാടകയിൽ 24 പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് നേതാക്കളും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ ദിവസങ്ങളോളം നടന്ന നീണ്ട ചർച്ചകൾക്ക് ശേഷമാണ് പുതിയ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായത്. എച്ച്.കെ. പാട്ടീൽ, കൃഷ്ണബൈരെഗൗഡ, എൻ. ചലുവരായ സ്വാമി, കെ. വെങ്കടേശ്, ഡോ. എച്ച്.സി. മഹാദേവപ്പ, ഈശ്വർ ഖണ്ഡ്രെ, കെ.എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബസപ്പ ദർശനാപുർ, ശിവാനന്ദ് പാട്ടുൽ, തിമ്മാപൂർ രാമപ്പ ബാലപ്പ, എസ്.എസ്. മല്ലികാർജുൻ, ടി. ശിവരാജ് സംഗപ്പ, ഡോ. ശരൺപ്രകാശ് രുദ്രപ്പ പാട്ടീൽ, മംഗൾ വൈദ്യ, ലക്ഷ്മി ആർ. ഹെബ്ബാൾക്കർ, റഹിം ഖാൻ, ഡി. സുധാകർ, സന്തോഷ് എസ്. ലാഡ്, എൻ.എസ്. ബൊസെരാജു, ബിഎസ്. സുരേഷ, മധു ബംഗാരപ്പ, ഡോ. എം.സി. സുധാകർ, ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാർ.
|
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടി ആഴ്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സർക്കാർ സമ്പൂർണ്ണ മന്ത്രിസഭ രൂപീകരിക്കാൻ പോകുന്നത്. മെയ് 20 ന് കർണ്ണാടകയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് 24 പുതിയ മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമാകുന്നതോടെ മുഖ്യമന്ത്രിയടക്കം ആകെ 34 മന്ത്രിമാരാണ് കർണ്ണാടക മന്ത്രിസഭയിൽ ഉണ്ടാവുക.
ലിംഗായത്ത്, വൊക്കലിഗ, പട്ടികജാതി-പട്ടികവർഗ, മുസ്ലിം, ബ്രാഹ്‌മണർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർ പുതിയ മന്ത്രിമാരുടെ പട്ടികയിലുണ്ട്.





