ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിനെതിരെ രണ്ടാം കർഷകപ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ഇന്ന് ഡൽഹിയിൽ കർഷക മഹാപഞ്ചായത്ത്. ഡൽഹി രാംലീല മൈതാനം ലക്ഷ്യമാക്കി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് കർഷകർ ഒഴുകിക്കൊണ്ടിരിക്കുകയാണ്.
|
രാവിലെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രകടനമായി രാംലീലാ മൈതാനിയിലേക്ക് വരികയും വൈകീട്ട് നാലിന് സമാപിക്കുകയും ചെയ്യുന്ന വിധത്തിലാണ് പ്രക്ഷോഭം. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി ഉറപ്പാക്കുക, കർഷകരുടെ വരുമാനം ഉറപ്പാക്കുക, ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുക, കോർപ്പറേറ്റുകളിൽ നിന്ന് കൃഷിയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. പ്രക്ഷോഭത്തിന് വളരെ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഡൽഹി പൊലിസിൽനിന്ന് അനുമതി ലഭിക്കാൻ വൈകിയതിനാലാണ് സമരം നീണ്ടത്.
കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയിൽ അരങ്ങേറിയ ഐതിഹാസിക കർഷകപ്രക്ഷോഭം കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ചാണ് പര്യവസാനിച്ചത്.
വിവിധ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ നടക്കും. കോർപറേറ്റുകളുടെ ലാഭത്തിനുമാത്രം സഹായിക്കുന്നതുമാണ് മോദി സർക്കാരിന്റെ വികസന നയമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. സംയുക്ത കിസാൻ മോർച്ച നേതാക്കളായ ഹന്നൻ മൊള്ള, ദർശൻ പാൽ, ഭൂട്ടാസിങ്, സാമൂഹ്യപ്രവർത്തക മേധാ പട്കർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





