01
Jul 2023
Mon
01 Jul 2023 Mon

തൃശൂർ: ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടർമാരുടെ സംഘം കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 45 പേരാണ് കുടുങ്ങിയത്. ഹിമാചൽ പ്രദേശിൽ യാത്രക്കാരുമായി പോയ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങുകയായിരുന്നു. ഡെറാഡൂണിലേക്ക് പോയ ബസാണ് വികാസ് ന​ഗറിൽ കുടുങ്ങിയത്. ബസിന്റെ ജനലിലൂടെ യാത്രക്കാ‌ർ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ഹിമാചൽ പ്രദേശിൽ കുടുങ്ങിയ 45 മലയാളികളും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചി മെഡിക്കൽ കോളജിലെ 27 ഡോക്ടർമാരും തൃശൂർ മെഡിക്കൽ കോളജിലെ 18 ഡോക്ടർമാരുമാണ് കുടുങ്ങി കിടക്കുന്നത്. ഇന്ന് വൈകീട്ട് നാലിന് തിരിച്ച് പുറപ്പെടാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഡൽഹി കേരള ഹൗസ് അധികൃതരുമായി വിദ്യാർഥികൾ സംസാരിച്ചെന്നും ഹിമാചലിലെ മലയാളികളുമായി ചേർന്ന് ശ്രമം തുടരുകയാണെന്നും കെ വി തോമസ് പറഞ്ഞു.

തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജൻസി കഴിഞ്ഞ 18 അംഗ സംഘം ജൂൺ 27നാണ് യാത്ര പുറപ്പെട്ടത്. ട്രെയിൻ മാർഗം ആഗ്ര എത്തി അവിടെ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് അമൃതസർ, മണാലി, സ്പിറ്റ് വാലിയിലേക്കും പോയി. ഘീർ ഗംഗയിലെത്തിയപ്പോഴായിരുന്നു മഴയിൽ കുടുങ്ങിയത്.

ഇവരെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയതായി ട്രാവൽ ഏജൻസി അറിയിച്ചു. ഇന്ന് വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് കുടുങ്ങിയത്. നിലവിൽ പ്രദേശത്ത് മഴ തുടരുകയാണ്. മഴയ്ക്ക് ശമനം വന്നാൽ കസോളിൽ എത്തിക്കാനാണ് ശ്രമം. റോഡ് നന്നാക്കുന്ന മുറയ്ക്ക് ഡൽഹിക്ക് പുറപ്പെടുമെന്നും തിരുവനന്തപുരം ലിയോ ട്രാവൽ ഏജൻസി അറിയിച്ചു.

അതേസമയം, ജനങ്ങൾ വീടുകളിൽ തുടരാൻ അഭ്യർഥിച്ച് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു രം​ഗത്തെത്തി. 24 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് കണ്ട്രോൾ റൂമുകൾ തുറന്നെന്നും സുഖു അറിയിച്ചു.