ബംഗളൂരു: ക്രിസ്ത്യന്‍ പള്ളിയില്‍ കയറി സാധനങ്ങള്‍ അടിച്ചു തകര്‍ത്ത കേസില്‍ മലയാളി അറസ്റ്റില്‍. ബെംഗളൂരു കമ്മനഹള്ളി സെന്റ് പയസ് പള്ളിക്കു നേരെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കേസിൽ ബാനസവാടി സ്വദേശി ടോം മാത്യു ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 4.30നാണ് സംഭവം.
|
കമ്മനഹള്ളി മെയിൻ റോഡിലെ പള്ളിയുടെ മുൻവാതിൽ തകർത്ത് ഇയാള്‍ അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് ബലിപീഠവും ഫർണീച്ചറുകളും പൂച്ചെടികളും അിച്ചുതകർത്തു. ഒച്ചകേട്ട് ഓടിയെത്തിയ സമീപത്തെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.
ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് ഇയാൾ നൽകുന്നതെന്ന് ഈസ്റ്റ് ഡെപ്യൂട്ടി കമ്മിഷണർ എസ് ഭീമശങ്കർ പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പിന്നീട് അറിയിച്ചു. അന്വേഷണത്തിനിടെ ടോമിന്റെ വീട് പൊലീസ് കണ്ടെത്തി. മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാളെന്നും കുടുംബ പ്രശ്നങ്ങൾ മൂലം മാനസികമായി തകർന്നിരിക്കുകയായിരുന്നു എന്നുമാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഭീമശങ്കർ എസ് ഗുലെദിന്‍റെ വാദം.
അയാളെടെ പിതാവ് നാല് വർഷം മുമ്പ് അവരെ ഉപേക്ഷിച്ചു പോയി. അതിനുശേഷം അയാള്‍ വലിയ മാനസിക സംഘർഷത്തിലായിരുന്നു. ആക്രമിക്കപ്പെട്ട പള്ളിയിൽ ടോമിന്റെ അമ്മ സ്ഥിരമായി പോകാറുണ്ടായിരുന്നു. അടുത്തിടെ അവർ പള്ളിയിൽ പോകുമ്പോൾ അയാള്‍ അവരോട്, താനാണ് ദൈവമെന്ന് പറയാറുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി മാനസിക വിഭ്രാന്തിയിലായിരുന്നു മകനെന്നും അവന് വിദ്യാഭ്യാസം ഉണ്ടെങ്കിലും ജോലി ഇല്ലായിരുന്നെന്നും മാനസിക പ്രശ്നങ്ങൾ മൂലമാണ് ജോലി നഷ്ടപ്പെട്ടതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കേളത്തിലാണ് ഇയാളുടെ കുടുംബമെങ്കിലും കഴിഞ്ഞ 30 വർഷമായി ബെംഗളൂരുവിലെ ബാനസവാടിയിലാണ് താമസിച്ചിരുന്നത്





